SignIn
Kerala Kaumudi Online
Friday, 27 September 2024 5.54 PM IST

ഓലച്ചമയമൊരുക്കണോ, രാജൻ റെഡിയാണ്

Increase Font Size Decrease Font Size Print Page
rajante-olachamayam

മാന്നാർ: ആരെയും ആകർഷിക്കുന്ന അലങ്കാരമൊരുക്കാൻ ഒരു കീറ് തെങ്ങോല മതി രാജന്.

പച്ച ഓലയായാലും കുരുത്തോലയായാലും ക്ഷേത്രങ്ങളിലും വിവാഹവേദികളിലും അലങ്കാരവിസ്മയം തന്നെ തീർത്തുകളയും മാന്നാർ കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ അമ്പതുകാരനായ കെ.രാജൻ. കുരുത്തോലയും പച്ച ഓലയും ചേർത്തുള്ള വർണ്ണങ്ങളുടെ സന്നിവേശമാണ് രാജന്റെ പ്രകൃതിസൗഹൃദ കരവിരുത്.

മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ ഇരുപത് ദിവസമായി നടന്നുവന്ന അൻപൊലി അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസം ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ ഓലച്ചമയത്താൽ അലങ്കരിച്ച രാജന്റെ വൈഭവം നാട്ടുകാർക്ക് നയനാനന്ദകരമായ അനുഭവമായിരുന്നു. ആദ്യമായിട്ടാണ് ഇത്രയും വലിയരീതിയിൽ രാജൻ ഓലച്ചമയം ഒരുക്കുന്നത്. സഹോദരൻ രമേശാണ് രാജന്റെ പ്രധാന സഹായി. ഓലച്ചമയത്തിന് ആവശ്യക്കാർ ഏറുമ്പോൾ പുറത്തുനിന്ന് ജോലിക്കാരെ നിർത്തിയാണ് രാജൻ ജോലികൾ പൂർത്തിയാക്കുന്നത്. തുടക്കത്തിൽ ചെറിയ തുകയ്ക്ക് ലഭിച്ചിരുന്ന ഓലകൾക്ക് ഇപ്പോൾ 250 രൂപ വരെ നൽകേണ്ടി വരുന്നതായി രാജൻ പറയുന്നു. ചെറുകോൽ ശ്രീശുഭാനന്ദ ആശ്രമത്തിലെ ഭക്തനും നിത്യ സന്ദർശകനുമായ രാജന്റെ ഓലച്ചമയങ്ങൾ വിശേഷദിവസങ്ങളിൽ ആശ്രമത്തെയും മോടിപിടിപ്പിക്കാറുണ്ട്. കലാവൈഭവം കണ്ടറിഞ്ഞ ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ മിക്കപ്പോഴും രാജനെ തേടിയെത്താറുണ്ട്.

ചിരട്ട കിട്ടിയാലും മതി !

മെടഞ്ഞ ഓലകൾ ചേർത്തുവച്ച് വ്യത്യസ്ത കലാരൂപങ്ങൾ ഒരുക്കുന്നകാര്യത്തിലും രാജൻ മുമ്പന്തിയിലാണ്. ആറന്മുള എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലിചെയ്യുന്ന രാജൻ,​ അവധി ദിനങ്ങളിലാണ് തന്റെ ഓലച്ചമയം പുറത്തെടുത്ത് കാഴ്ചക്കാരെ വിസ്‌മയിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം.

ചെറുപ്പം മുതലേ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള രാജൻ,​ ചിരട്ടകളിലും തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. ചിരട്ടയിൽ വിരിയുന്ന കലാ സൃഷ്ടികൾക്ക് ആവശ്യക്കാർ ഏറെയാണെന്നും പലരും വീടുകളിലെയും ഷോക്കേയ്സുകളിൽ അവ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയാണ് ഭാര്യ. കോട്ടയം സി.എം.എസ് കോളേജിലെ ഭൗതിക ശാസ്ത്രം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി അനന്തലക്ഷ്മി മകളാണ്.

ആദ്യമായിട്ടാണ് ഇത്രയും വലിയരീതിയിൽ ഓലച്ചമയം ഒരുക്കുന്നത്. എല്ലാം പാട്ടമ്പലത്തിലമ്മയുടെ അനുഗ്രഹം. കലാസൃഷ്ടികളുടെ ഒരു പ്രദർശനം സംഘടിപ്പിക്കണമെന്നതാണ് ആഗ്രഹം

-രാജൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.