ദേശീയപാതയിലെ സർവീസ് റോഡുകൾ മരണക്കെണി
അമ്പലപ്പുഴ: നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ സർവീസ് റോഡുകൾ മരണക്കെണിയാകുന്നു. മഴ ശക്തമായതോടെ സർവീസ് റോഡരികുകൾ ചെളിനിറഞ്ഞ് വെള്ളക്കെട്ടിലാണ്. പുന്നപ്രയിൽ അറവുകാട് മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ റോഡ് മുഴുവനായി ടാർ ചെയ്യാത്തതിനാൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഒരാഴ്ചക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് അപകടത്തിലായത്.
വശത്തെ ഭിത്തിക്കരുകിൽ കുഴികളും പൂഴിയും മഴവെള്ളവും നിറഞ്ഞു കിടക്കുത്തതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവാണ്. തിരക്കേറിയ പുന്നപ്ര പ്രദേശങ്ങളിൽ അധികൃതരുടെ അനാസ്ഥ കാരണം വാഹനാപകടങ്ങൾ വർദ്ധിക്കുന്നത് യാത്രക്കാരിൽ ഭീതിയിലാക്കുന്നു.
ഇന്നലെ പകൽ ലോഡുമായി വന്ന ലോറിയുടെ ടയർ താഴ്ന്നതിനെ തുടർന്ന് സർവീസ് റോഡിൽ വളരെ നേരം ഗതാഗതകുരുക്കുണ്ടായി. കഴിഞ്ഞ ആഴ്ച മിനിലോറിയും കാറും സർവീസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ പുരയിടത്തിലേക്ക് കയറിയിരുന്നു. നാലു ദിവസം മുൻപ് എസ്.ബി.ഐക്ക് മുന്നിൽ പിതാവും മകനും പോയ സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് പിതാവ് മരിച്ചിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് പോത്തശേരിയിൽ നാലുപറയിൽ തോമസ് (ബാബു- 72) ആണ് മരിച്ചത്. ഇനിയും അവഗണന തുടർന്നാൽ റോഡ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തേണ്ടി വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.