ആലപ്പുഴ : പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് തങ്ങളുടെ സാദ്ധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് തലപുകയ്‌ക്കുകയാണ് മുന്നണികൾ. വിവിധ മണ്ഡലങ്ങളിൽ 2016 നേക്കാൾ നാലു മുതൽ ആറു ശതമാനം വരെ പോളിംഗ് കുറഞ്ഞതാണ് രാഷ്‌ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്. വോട്ടർമാരുടെ എണ്ണം ഇത്തവണ കൂടിയിട്ടും മുഴുവൻ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനം ഇടിഞ്ഞു. എന്നാൽ, പോസ്‌റ്റൽ വോട്ടുകൾ കൂടിയതിനാൽ ശതമാനത്തിൽ വലിയ വ്യത്യാസമില്ലെന്ന വിലയിരുത്തലുമുണ്ട്.
വോട്ടിംഗ് കുറഞ്ഞത് ഏതു മുന്നണിയെ ബാധിക്കുമെന്നറിയാൻ ഫലം വരുന്നതു വരെ കാത്തിരിക്കണം. പ്രതീക്ഷിച്ചതിലും കുറവ് വോട്ടു രേഖപ്പെടുത്തിയതോടെ അടിയൊഴുക്കുകളും മുന്നണികൾ ഭയപ്പെടുന്നു. തിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ ഘടകങ്ങൾ ചർച്ച ചെയ്യപ്പെടുകയും അത് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്യുന്നത് ജില്ലയുടെ പ്രത്യേകതയാണ്. അതോടാപ്പം ജാതി സമവാക്യങ്ങളും നിർണായക സ്വാധീനം ചെലുത്തും. ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡങ്ങളിൽ ബി.ജെ.പിയും ആർ.എസ്.എസും യു.ഡി.എഫിന് വോട്ടുമറിച്ചെന്നാണ് സി.പി.എമ്മിന്റെ വാദം. എന്നാൽ, പലയിടത്തും വോട്ടു ചെയ്യാതെ സി.പി.എമ്മുകാർ പാർട്ടി നയത്തോട് പ്രതിഷേധിച്ചെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തങ്ങളുടെ വോട്ടെല്ലാം പോൾ ചെയ്‌തന്ന് എൻ.ഡി.എയും പറയുന്നു. ആരു പറയുന്നതാണ് ശരിയെന്നറിയാൻ വോട്ടെണ്ണൽ ദിനമായ മേയ് രണ്ടു വരെ കാത്തിരിക്കണം.
മുഴുവൻ സീറ്റും ലഭിക്കാൻ സാദ്ധ്യത
യു.ഡി.എഫിന് ഒമ്പതിൽ ഒമ്പത് സീറ്റും ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. വോട്ടർ പട്ടികയിലെ ക്രമക്കേടും ഇരട്ട വോട്ടും സജീവ വിഷയമാക്കിയതോടെ ഇത്തവണ കള്ളവോട്ട് തടയാനായി. കള്ളവോട്ട് ചെയ്‌താൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാൽ അതിന് പലരും തുനിഞ്ഞില്ല. അതാണ് പോളിംഗ് ശതമാനം കുറയാൻ കാരണം. കടുത്ത സി.പി.എം അനുഭാവികളിൽ ചിലർ പല മണ്ഡലങ്ങളിലും വോട്ട് ചെയ്‌തില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
എ.എ. ഷുക്കൂർ
ഡി.സി.സി പ്രസിഡന്റ് ഇൻ - ചാർജ്
പോളിംഗ് കുറഞ്ഞത് ബാധിക്കില്ല
കഴിഞ്ഞ തവണത്തേക്കാൾ കാര്യമായി പോളിംഗ് കുറഞ്ഞിട്ടില്ല. പോസ്‌റ്റൽ വോട്ടുകൾ കൂടിയിട്ടുണ്ട്. ഒമ്പത് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ ബി.ജെ.പിയും - ആർ..എസ്.എസും സജീവമല്ലായിരുന്നു. അവർ യു.ഡി.എഫിന് വോട്ട് മറിച്ചിട്ടുണ്ടെങ്കിൽ ഇടതുമുന്നണിയെ ബാധിക്കും.
ആർ. നാസർ
സി.പി.എം ജില്ലാ സെക്രട്ടറി
അക്കൗണ്ട് തുറക്കും
ജില്ലയിൽ അക്കൗണ്ട് തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ എൻ.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കും. പോളിംഗ് കുറഞ്ഞതൊന്നും ബാധിക്കില്ല. എൻ.ഡി.എയുടെ വോട്ടുകൾ മുഴുവൻ പോൾ ചെയ്തിട്ടുണ്ട്.
പി.കെ.വാസുദേവൻ,
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്
ജില്ലയിൽ ആകെ 74.74 % 79.88% (2016)
2021,2016 എന്നീക്രമത്തിൽ
അരൂർ: 80.42% , 85.43%
ചേർത്തല: 80.74,86.30%
ആലപ്പുഴ: 76.31, 80.03%
അമ്പലപ്പുഴ: 74.67, 78.52%
കുട്ടനാട്: 72.25, 79.21%
ഹരിപ്പാട്: 74.20, 80.38%
കായംകുളം: 73.35, 78.14%
മാവേലിക്കര: 71.18,76.17%
ചെങ്ങന്നൂർ: 69.10, 74.36%
ആകെ വോട്ടർമാർ:17,82,900
വോട്ട് ചെയ്തവർ: 13,32,670
സ്ത്രീകൾ: 6,88,196 (73.82%)
പുരുഷൻമാർ: 6,44,472 (75.75%)
ട്രാൻസ്ജൻഡർ: 2 (50%)
മണ്ഡലം തിരിച്ച് (വോട്ട് രേഖപ്പെടുത്തിയവർ)
അരൂർ: 160857
ചേർത്തല: 172209
ആലപ്പുഴ: 154150
അമ്പലപ്പുഴ:133384
കുട്ടനാട് :121363
ഹരിപ്പാട്: 145467
കായംകുളം: 156689
മാവേലിക്കര: 145597
ചെങ്ങന്നൂർ: 142954
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |