ആലപ്പുഴ: ആഗോള തലത്തിൽ തൊഴിലവസരം ഉറപ്പുവരുത്താൻ പ്രതിഭാതീരം ഫൗണ്ടേഷൻ രൂപീകരിച്ചതായി മന്ത്രി ഡോ.ടി.എം.തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു വായനശാലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് പ്രതിഭാതീരം .ഇവിടങ്ങളിൽ പഠിപ്പിക്കുന്നതിന് നേതൃത്വം നല്കുന്ന ബിരുദ്ധധാരികളായ യുവാക്കൾക്കും പുറമേയുള്ളവർക്കും മികച്ചവരുമാനം ലക്ഷ്യമിട്ടാണ് ഫൗണ്ടേഷൻ.
ആദ്യഘട്ടത്തിൽ 2ഡി, 3ഡി മേഖലയിൽ 30 പേർക്കും ക്വാളിറ്റി അഷ്വറൻസ്,സോഫ്റ്റ് വെയർ ക്വാളിറ്റി കൺട്രോൾ പരിശീലനത്തിന് 100 പേർക്കും അവസരം നല്കും. മത്സ്യത്തൊഴിലാളികൾ,പട്ടികജാതി പട്ടിക വർഗക്കാർ,പരമദരിദ്രർ എന്നീ വിഭാഗത്തിലുള്ളവർക്ക് മുൻഗണന നല്കിയാണ് കോഴ്സിൽ പ്രവേശിപ്പിക്കുക.
ആറുമാസമാണ് പരിശീലന കാലയളവ്. പ്രതിമാസം 5000 രൂപവീതം 30,000 രൂപയാണ് ഫീസ്. ഈ തുക പരിശീലനം പൂർത്തിയാക്കി ജോലി ലഭിച്ചുകഴിഞ്ഞ് 12 മാസ തവണകളായി നല്കിയാൽ മതി. ആദ്യബാച്ചിൽ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ജോലിക്കാരുടെ ആവശ്യം കമ്പനികളുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2ഡി,3ഡി പരിശീനം പാതിരപ്പള്ളി പ്രതിഭാതീരം കമ്പ്യൂട്ടർ ലാബിൽ നടത്തും.ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാം രാവിലെയും വൈകുന്നേരവുമായി അസാപ്പിന്റെ ട്രെയ്നിംങ് സെന്ററിൽ പ്രത്യേകമായി തയ്യാറാക്കിയ ലാബിലും ചേർത്തല ഇൻഫോ പാർക്കിലെ ലാബിലുമായി നടത്തും.താല്പര്യമുള്ളവർ foundation.prathibhatheeram.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
കഴിഞ്ഞ ബഡ്ജറ്റിൽ ആഗോള തൊഴിലവസരം ഉപയോഗപ്പെടുത്താൻ നൈപുണ്യ പരിശീലനം ലഭിച്ചവർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അവസരമൊരുക്കാൻ ബൃഹദ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രതിഭാതീരം ഫൗണ്ടേഷൻ പദ്ധതി സർക്കാർ സ്കീമുമായി ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ടെക്കി ജോയ് സെബാസ്റ്റ്യനാണ് ഫൗണ്ടേഷൻ ചെയർമാൻ.സെക്രട്ടറി ആർ.പ്രവീൺ, പി.ടി.പ്രിൻസ്, പി.കെ.പ്രകാശ് ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |