ആലപ്പുഴ: മുൻ പഴ്സണൽ സ്‌റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ മന്ത്രി ജി സുധാകരനെ പിന്തുണച്ച് സി.പി.എം ജില്ലാ നേതൃത്വം. കളവായ ആരോപണം ഉന്നയിച്ചാണ് യുവതി പൊലീസിൽ പരാതി നൽകിയതെന്നും കുറ്റകരമായ ഈ കാര്യം കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതായും ജില്ലാ സെക്രട്ടറി ആർ. നാസർ പത്രക്കുറിപ്പിൽ അറിയിച്ചു.
യുവതിയുടെ ഭർത്താവ് പുറക്കാട് ലോക്കൽ കമ്മിറ്റി അംഗമാണ്. പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ അംഗങ്ങൾ ജി.സുധാകരനെ വിമർശിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മന്ത്രിക്കെതിരെ കമ്മിറ്റിയിൽ ഒരഭിപ്രായവുമുണ്ടായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ സുധാകരൻ നടത്തിയിട്ടില്ല. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയുടെ കളവായ പരാതി ചർച്ച ചെയ്‌തു. ഇക്കാര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയും മറ്റു ഘടകങ്ങളും സമവായശ്രമങ്ങൾ നടത്തിയിട്ടില്ല. ഏരിയ കമ്മിറ്റിയിലേക്ക് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ച ചെയ്‌തില്ല. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജി. സുധാകരൻ നേതൃത്വം നൽകിയിട്ടുണ്ട്. താഴേത്തട്ടു വരെയുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തു.
ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളുടെയും പ്രത്യേകിച്ച് അമ്പലപ്പുഴയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സുധാകരനാണ്. എച്ച്.സലാമിന്റെ പ്രചാരണ പരിപാടികളിൽ മിക്ക ദിവസവും ഒപ്പം സഞ്ചരിച്ചായിരുന്നു സുധാകരന്റെ പ്രവർത്തനം. മന്ത്രിക്കെതിരായ പരാതി ഉടൻ പിൻവലിക്കണമെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെല്ലാവരും ആവശ്യപ്പെട്ടെന്നും ആർ.നാസർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |