പ്രതിസന്ധികളിൽ ആടിയുലയുന്നു
ആലപ്പുഴ : കൊവിഡിന്റെ അതിവേഗ വ്യാപനം, നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം,
അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്ക്, ബിൽ മാറുന്നതിലെ കാലതാമസം... കരാറുകാർ നേരിടുന്ന പ്രതിസന്ധികൾ ഇങ്ങനെ നീളുന്നു. ലോക്ക് ഡൗണിന് ശേഷം ഒന്നു കരകയറി വരുമ്പോൾ കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ശരിക്കും ആടിയുലയുകയാണ് നിർമ്മാണമേഖല.
കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ നിർമ്മാണ വസ്തുക്കൾക്ക് 50 മുതൽ 60 ശതമാനം വരെയാണ് വില വർദ്ധനയുണ്ടായത്. സിമന്റ് വില ചാക്കൊന്നിന് 50 രൂപ മുതൽ 80 രൂപ വരെ ഉയർന്നു. കമ്പിയ്ക്കും വില കുതിക്കുകയാണ്. ഫസ്റ്റ് ക്വാളിറ്റി കമ്പിക്ക് കിലോഗ്രാമിന് 77 മുതൽ 78 രൂപ വരെയാണെങ്കിൽ സെക്കൻഡ് ക്വാളിറ്റി കമ്പികൾക്ക് 68 രൂപ നൽകണം. ഇലക്ട്രിക് സാധനങ്ങൾ, പൈപ്പുകൾ, പ്ലമ്പിംഗ് ഫിറ്റിംഗ്‌സുകൾ എന്നിവയുടെ വില 50-60 ശതമാനം വരെയാണ് ഉയർന്നത്. മെറ്റൽ, എം. സാൻഡ്, പി. സാൻഡ് തുടങ്ങിയ ക്വാറി ഉത്പ്പന്നങ്ങൾക്കും വില കുതിക്കുന്നു. ഉത്പന്നങ്ങളുടെ വില ഉയർന്നതോടെ നിർമ്മാണ ചെലവും 40 ശതമാനം ഉയർന്നു. അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോയാൽ , ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കരാറുകാർ.
സിമന്റ് വില (ഒരു ചാക്കിന്)
ലോക്ക് ഡൗണിന് മുമ്പ്....... ₹ 330- 370
നിലവിൽ................................₹ 450-500
കമ്പിയ്ക്ക് (കിലോഗ്രാമിന്)
ലോക്ക് ഡൗണിന് മുമ്പ്............₹ 42
നിലവിൽ....................................₹70- 78
ക്വാറി ഉത്പന്നങ്ങൾക്ക് ക്ഷാമം
ക്വാറി- ക്രഷർ ഉപ്പന്നങ്ങൾക്ക് വിലക്കയറ്റം മാത്രമല്ല ക്ഷാമവും നേരിടുന്നു. ഇത് കാരണം വൻകിട നിർമ്മാണ പദ്ധതികൾ പലതും താത്കാലികമായി നിറുത്തിയതിനാൽ കരാറുകാർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പി.വി.സി പൈപ്പുകളുടെ വില 125 ശതമാനം വരെ വർദ്ധിച്ചു. പൈപ്പുകളുടെ വിലക്കയറ്റം മൂലം ജൽജീവൻ പദ്ധതിയിൽ ലക്ഷ്യമിട്ടതിന്റെ എട്ടിലൊന്ന് കണക്‌ഷനുകൾ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു.
ഉടൻ വേണ്ടത്
കരാറുകാർക്കും തൊഴിലാളികൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകണം.
സ്റ്റീൽ - സിമന്റ് വിലകൾ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം.
ചെറുകിട ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കണം.
കരാർ തുക കുടിശികയുടെ 50 ശതമാനമെങ്കിലും ഉടൻ വിതരണം ചെയ്യണം.
'' കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പൊതു നിർമ്മാണമേഖല ഉടൻ പൂർണമായി സ്തംഭിക്കും. കമ്പി - സിമന്റ് വില 30 ശതമാനം വർദ്ധിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി തുടങ്ങി. തദ്ദേശ തൊഴിലാളികളും പണിക്ക് വരാൻ മടിക്കുന്നു.മേയ് 10 മുതൽ പൊതുമരാമത്ത്, ജലവിഭവ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെയും ജല അതോറിട്ടിയിലെയും കരാറുകാർ പ്രത്യക്ഷ സമരം ആരംഭിക്കും
-വർഗീസ് കണ്ണമ്പള്ളി.,സംസ്ഥാന പ്രസിഡന്റ്
ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |