പ്രത്യേക വാക്സിൻ ക്യാമ്പിനു വേണ്ടി മാതാപിതാക്കൾ
ആലപ്പുഴ: വിവിധ പ്രായക്കാർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കുമൊക്കെ വെവ്വേറെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്ന അധികൃതർ 'പ്രത്യേക' പരിഗണന ലഭിക്കേണ്ട ഒരു വിഭാഗത്തെ മറന്ന മട്ടാണ്- ഭിന്നശേഷിക്കാർ. 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചതോടെയാണ് ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളായ ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ ആശങ്കയിലായത്. ഇവർക്കായി പ്രത്യേക ക്യാമ്പ് നടത്തണമെന്ന് മാതാപിതാക്കൾ അപേക്ഷിക്കുന്നു.
രക്ഷാകർത്താക്കളുടെ സംഘടനയായ ജില്ലാ പേരന്റ്സ് അസോസിയേഷൻ ഫോർ മെന്റലി ഹാൻഡികാപ്ഡ് ചിൽഡ്രൻ ആണ് ആവശ്യവുമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. ബഡ്സ് സ്കൂൾ, സ്പെഷ്യൽ സ്കൂൾ, ബ്ലോക് റിസോഴ്സ് സെന്റർ എന്നിവിടങ്ങളിലായി 50 കുട്ടികളാണ് ജില്ലയിൽ 18നു മുകളിലുള്ള ഭിന്നശേഷിക്കാർ. പ്രതിരോധ ശേഷി കുറവായതിനാൽ ഇവർക്ക് വാക്സിൻ നിർബന്ധമായി നൽകണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒരു വർഷത്തിലധികമായി വീട്ടിൽ ഒതുങ്ങിപ്പോയ കുട്ടികൾ കടുത്ത മാനസിക പിരിമുറക്കത്തിലാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ചൂട് സമയത്തെ ഒറ്റപ്പെടലാണ് കാരണം.
കുട്ടികളുടെ സംരക്ഷണത്തിനായി മാതാപിതാക്കളിൽ ഒട്ടുമിക്കവരും ജോലി ഉപേക്ഷിച്ചു. ഉപദ്രവ സ്വഭാവമുള്ള ഇവരിൽ പലരെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുകയെന്നത് ബുദ്ധിമുട്ടാവും. ഓൺലൈൻ രജിസ്ട്രേഷൻ ഇക്കാര്യത്തിൽ ഫലപ്രദമല്ലെന്നാണ് മാതാപിതാക്കളുടെ അഭിപ്രായം.
സ്കോളർഷിപ്പിലും വിഷയം
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലായി വർഷം 28,500 രൂപ സ്കോളർഷിപ്പുണ്ട്. ഇതിൽ 10,000 രൂപ വാഹന അലവൻസായിരുന്നു. സ്കൂളുകളിൽ പഠനം ഇല്ലാത്തതിനാൽ ഇത് ഒഴിവാക്കി ബാക്കി തുകയാണ് അതത് പഞ്ചായത്ത്, നഗരസഭകൾക്ക് നൽകിയത്. കുട്ടികൾ വീടുകളിൽത്തന്നെ കഴിയുന്നതിനാൽ രക്ഷിതാക്കൾക്ക് ജോലിക്ക് പോകാനാവാത്ത അവസ്ഥ ആയതിനാൽ ചികിത്സയ്ക്കു വേണ്ടി സ്കോളർഷിപ്പ് തുക പൂർണമായി നൽകണമെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ പഞ്ചായത്തുകളിൽ വിതരണം പൂർത്തീകരിച്ചെങ്കിലും നഗരസഭ പരിധിയിൽ തുക നൽകിയിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. .
.......................................
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം. എന്നാൽ പഞ്ചായത്ത്, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ സാങ്കേതിക ബുദ്ധിമുട്ടുകൾ മനസിലായി. എന്നിരുന്നാലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത് ഉപകാരപ്രദമായിരിക്കും
(ടി.കെ.രമേശ്,പേരന്റ്സ് അസോ.ഫോർ മെന്റലി ഹാൻഡി കാപ്ഡ് ചിൽഡ്രൻ ജില്ലാ ജോയിന്റ് സെക്രട്ടറി)
ഭിന്നശേഷിക്കാരായ 18 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ കഴിയില്ല. ഇപ്പോൾ ജില്ലയിൽ സ്പോട്ട് രജിസ്ട്രേഷനും മാസ് വാക്സിൻ ക്യാമ്പും നിറുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് പ്രകാരം ഓൺലൈൻ രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത്. സർക്കാരിൽ നിന്ന് പ്രത്യേക നിർദ്ദേശം വന്നാൽ പഞ്ചായത്ത്, നഗരസഭ പരിധിയിൽ ക്യാമ്പ് സംഘടിപ്പിക്കാം
(ആരോഗ്യ വകുപ്പ് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |