മാവേലിക്കര: മാവേലിക്കര മണ്ഡലത്തിൽ നിന്ന് ചുവപ്പൊഴിയാതെ കാത്ത എം.എസ്. അരുൺകുമാറിന്റെ വിജയം പാർട്ടി കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയില്ല. കാരണം, അരുണിന്റെ വിജയം അവരുടെ തിരഞ്ഞെടുപ്പ് കണക്കുബുക്കിൽ കാലേകൂട്ടി എഴുതിച്ചേർത്തിരുന്ന ഒന്നാണ്!
തുടർച്ചയായ മൂന്നാം തവണയാണ് എൽ.ഡി.എഫ് മാവേലിക്കര മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുന്നത്. മുമ്പ് തുടർച്ചയായി മൂന്ന് തവണ യു.ഡി.എഫിലെ എം.മുരളി വിജയിച്ച മാവേലിക്കര സംവരണ മണ്ഡലമായതോടെ മത്സരത്തിനിറങ്ങിയ ആർ.രാജേഷ് ആണ് ഇടവേളയ്ക്ക് ശേഷം ചെങ്കൊടി പാറിച്ചത്. 2011ൽ, അന്ന് ജെ.എസ്.എസ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ ഷാജുവിനെ 5149 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജേഷ് വിജയം നേടിയത്. 2016ൽ ആർ.രാജേഷ് രണ്ടാം വട്ടം മത്സരത്തിനിറങ്ങിയപ്പോൾ കോൺഗ്രസിലെ ബൈജു കലാശാലയാണ് കീഴടങ്ങിയത്. ഇതോടെ മാവേലിക്കരയുടെ മണ്ണ് കൂടുതൽ ചുവന്നു. കഴിഞ്ഞ തവണ രാജേഷ് നേടിയത് 74,555 വോട്ടുകളാണ്. ഭൂരിപക്ഷം 31,542.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.പി.എം മാനദണ്ഡമിറക്കിയതോടെ ഇത്തവണ രാജേഷിന് മത്സരിക്കാൻ കഴിയാതെ വന്നപ്പോഴാണ് പുതുമുഖമായ എസ്.അരുൺ കുമാറിന്റ രംഗപ്രവേശം. ഇതോടെ രാജേഷിന്റെ കന്നി അങ്കത്തിൽ എതിരാളിയായി വന്ന കെ.കെ.ഷാജുവിന് വീണ്ടും അവസരം നൽകാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്ന നിലയിലും എസ്.എഫ്.ഐ നേതാവെന്ന നിലയിലും മണ്ഡലത്തിൽ സുപരിചിതനായ എം.എസ്. അരുൺകുമാറിന് വെല്ലുവിളി ഉയർത്താൻ മുൻ സി.പി.എം നേതാവായ കെ.കെ ഷാജുവിന് കഴിഞ്ഞില്ല എന്നതിന് തെളിവാണ് 24,717 വോട്ടിന്റെ ഭൂരിപക്ഷം. അരുൺകുമാറിന് 71,743 വോട്ടും കെ.കെ ഷാജുവിന് 47,026 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി 30,955 വോട്ടു നേടി.
കൈപിടിച്ചുനടത്തേണ്ട പ്രായത്തിൽ അച്ഛന്റെ വിയോഗം തീർത്ത ശൂന്യതയിൽ നിന്ന് കരകയറാൻ, ഒരു ജീവിതകാലംകൊണ്ട് നേരിടേണ്ട കനൽവഴികളെല്ലാം ചെറുപ്രായത്തിൽ തന്നെ താണ്ടിക്കയറിയ അരുൺ കുമാറിന്റെ (32) വിജയം മണ്ഡലത്തിലെ നേതാക്കളെയും പ്രവർത്തകരെയും ഇടതു സഹയാത്രികരെയും ത്രസിപ്പിക്കുന്ന ഒന്നായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |