ഹരിപ്പാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനമെന്നോണം ജില്ലയിൽ യു.ഡി.എഫിന്റെ മാനംകാത്ത ഏക മണ്ഡലമായി ഇക്കുറിയും ഹരിപ്പാട്.
സംസ്ഥാനമൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട്ട് ഭൂരിപക്ഷം പതിനായിരത്തിന് മുകളിൽ നേടാൻ കഴിഞ്ഞു. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ചെന്നിത്തലയ്ക്ക് വോട്ടായി മാറിയത്.
ഇത് അഞ്ചാം തവണയാണ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിൽ ജനവിധി തേടുന്നത്. 2011 മുതൽ തുടർച്ചയായ മൂന്നാം തവണയും. 1982ൽ ആയിരുന്നു ആദ്യ മത്സരം. അന്ന് സി.പി.എം സ്ഥാനാർത്ഥി പി.ജി. തമ്പിയെ 4577 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. 1987ൽ ആർ.എസ്.പിയുടെ പ്രൊഫ. എ.വി. താമരാക്ഷനെ 3817 വോട്ടിനാണ് തോൽപ്പിച്ചത്. 2011ൽ സി.പി.ഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിന് പരാജയപ്പെടുത്തി. 2016ൽ സി.പി.ഐയിലെ പി.പ്രസാദിനെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 18,621 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ഇത്തവണ സി.പി.ഐയിലെ ആർ.സജിലാൽ, എൻ.ഡി.എ സ്ഥാനാർത്ഥി കെ.സോമൻ എന്നിവരെ പരാജയപ്പെടുത്തിയാണ് വിജയകിരീടമണിഞ്ഞത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ നേരിയ കുറവുണ്ടെങ്കിലും ഈ വിജയം ജില്ലയിൽ യു.ഡി.എഫിന്റെ കച്ചിത്തുരുമ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |