കരാർ പുതുക്കാതെ നെല്ല് സംഭരിക്കില്ലെന്ന് മില്ലുകാർ
ആലപ്പുഴ: പുഞ്ചനെല്ല് സംഭരിക്കാൻ സിവിൽ സപ്ളൈസ് കോർപ്പറേഷനും സ്വകാര്യ മില്ലുകാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി ഏപ്രിൽ 30ന് അവസാനിച്ചതോടെ വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നത് 45,000 ടൺ നെല്ല്. വേനൽ മഴ കടുക്കുന്നതിനാൽ ഈർപ്പം കലർന്ന് നെല്ല് നശിക്കുമോയെന്നോർത്ത് നെടുവീർപ്പിടുകയാണ് കർഷകർ.
സാധാരണഗതിയിൽ, സംഭരണ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ മില്ലുകാരുമായുള്ള കരാർ ന്നതാണ് പതിവ്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിവിലുണ്ടായിരുന്നതിനാൽ കരാർ പുതുക്കാനായില്ല. ഇതോടെ, പുതിയ കരാർ പ്രകാരമല്ലാതെ നെല്ലെടുക്കില്ലെന്ന മുട്ടാപ്പോക്കിലായി മില്ലുകാർ. ഇനി പുതിയ സർക്കാർ അധികാരത്തിലെത്തി വകുപ്പുവിഭജനവും മറ്റും കഴിഞ്ഞ ശേഷം മാത്രമേ കരാർ പുതുക്കൽ നടപടികൾക്കു സാദ്ധ്യതയുള്ളൂ.
പത്ത് ദിവസം മുമ്പ് വിളവെടുപ്പ് പൂർത്തീകരിച്ച കാവാലം പഞ്ചായത്തിലെ മംഗലം, മാണിക്യമംഗലം കായൽനിലങ്ങളിലേയും കൈനകരി, പുളിങ്കുന്ന്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെയും നെല്ലാണ് വേനൽ മഴയുടെ ഭീഷണി ഭയന്ന് കെട്ടിക്കിടക്കുന്നത്. ഈർപ്പം, കറവൽ എന്നിവയുടെ പേരിൽ മില്ലുടമകൾ ക്വിന്റലിന് അഞ്ചു കിലോ നെല്ല് കൂടുതൽ ആവശ്യപ്പെട്ടിരുന്നു. കർഷകർ സമ്മതിക്കാതെ വന്നപ്പോൾ നടത്തിയ ചർച്ചയെത്തുടർന്ന് രണ്ട് കിലോ വരെ അധികം നൽകാമെന്ന ധാരണയായി. എന്നാൽ, സംഭരിക്കണമെങ്കിൽ കർഷകർ നെല്ല് സ്വന്തം ചെലവിൽ നെല്ല് ചാക്കിൽ നിറയ്ക്കണമെന്ന പിടിവാശിയിലായി മില്ലുകാർ. ഇതോടെയാണ് ഇവിടങ്ങളിൽ സംഭരണം മുടങ്ങിയത്. ഈ തർക്കത്തിനിടെ മില്ലുകാരുമായുള്ള കരാർ കാലാവധിയും അവസാനിച്ചു.
വെടക്കാക്കി തനിക്കാക്കൽ
ധാരണാപത്രത്തിന്റെ പേരിൽ സാങ്കേതികത്വം പറഞ്ഞും കിഴിവിന്റെ പേരിൽ നിർബന്ധം പിടിച്ചും കർഷകരെ ത്രിശങ്കുവിലാക്കി ചൂഷണത്തിന് വഴിയൊരുക്കുകയാണ് മില്ലുകാർ. മഴ ഇനിയും തുടരാമെന്നത് മില്ലുകാരുടെ പക്കലുള്ള മറ്റൊരായുധമാണ്. തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം പാടത്തു കിടന്ന് നശിക്കുന്നത് കാണാൻ കർഷകർ തയ്യാറാവില്ല. അതുകൊണ്ട് കിഴിവിന്റെ പേരിൽ ആവശ്യപ്പെടുന്നത്ര നെല്ല് അധികം തരുന്ന മാനസിക നിലയിലേക്ക് കർഷകരെ എത്തിക്കുക എന്ന തന്ത്രമാണ് മില്ലകാർ പയറ്റുന്നത്. ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ നെല്ല് നശിക്കുമെന്ന കാരണത്താൽ കർഷകർ മില്ലുകാർക്കു മുന്നിൽ കീഴങ്ങേണ്ട സാഹചര്യമുണ്ടാവും. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 64.5 കിലോ അരി കോർപ്പറേഷന് നൽകണമെന്നാണ് മില്ലുകാരുമായുള്ള കരാർ. കർഷകർക്കുള്ള പണം അക്കൗണ്ടിലേക്കാണ് എത്തുന്നത്.
കരാർ പുതുക്കിയാൽ മാത്രമേ നെല്ല് സംഭരിക്കൂ എന്ന മില്ലുടമകളുടെ നിലപാടാണ് സംഭരണം വൈകാൻ കരാണം.പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഉടൻതന്നെ കരാർ പുതുക്കാനാവും
പാഡി ഓഫീസ്, ആലപ്പുഴ
കുട്ടനാട് കാർഷിക മേഖലയിൽ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കണം. നെല്ല് സംഭരണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ ഇടപെടണം. കളക്ടറും പാഡിമാർക്കറ്റിംഗ് ഉദ്യോഗസ്ഥരും ചർച്ച നടത്തി സംഭരണം ഉറപ്പാക്കണം
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |