SignIn
Kerala Kaumudi Online
Thursday, 25 April 2024 6.26 AM IST

സർക്കസ് തമ്പി​ൽ നിന്ന് സിനിമ കൊട്ടകയിലേക്ക്

photo


ആലപ്പുഴ: ഇഷ്ടതാരങ്ങൾക്കൊപ്പം സിനിമാസ്വാദകരുടെ മനസിൽ ഇത്രയും കാലം ഇടമുണ്ടായിരുന്ന മേള രഘു ഇനി ഓർമ്മ. ഏഷ്യയിലെ പൊക്കംകുറഞ്ഞ ആദ്യ നായകനെന്ന വിശേഷണം മരിക്കുവോളം ഒപ്പമുണ്ടായിരുന്ന രഘുവിന്റെ യഥാർത്ഥ പേര് ശശിധരൻ എന്നാണെന്ന് അറിയാവുന്നത് അടുപ്പക്കാരായ കുറച്ചുപേർക്കു മാത്രം. ആദ്യ ചിത്രമായ മേളയിൽ സഹനടനായി മമ്മൂട്ടി അഭിനയിച്ചപ്പോൾ, മോഹൻലാൽ നായകനായ 'ദൃശ്യം 2' ആയിരുന്നു രഘുവിന്റെ അവസാന ചിത്രമെന്നത് യാദൃശ്ചികമായി.

ചെങ്ങന്നൂരിലെ ഇടത്തരം കുടംബത്തിലായിരുന്നു ജനനം. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു പിതാവ്. നാലുമക്കളിൽ മൂത്തയാൾ. പഠനകാലത്ത് മിമിക്രിയിലും മോണോ ആക്ടിലും തിളങ്ങി. ജീവിതഭാരം കുറയ്ക്കാൻ ഏറെനാൾ സർക്കസിൽ ജോക്കറായി. സർക്കസ് മതിയാക്കി തിരിച്ചു വരാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും രഘു അവിടെ തുടർന്നു. ഒരിക്കൽ സർക്കസിനിടെ അപകടം ഉണ്ടായെങ്കിലും ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ തുടർന്നു. പിന്നീട് ചേർത്തലയിലേക്ക് താമസം മാറ്റി.

1980ൽ കോഴിക്കോട്ട് സർക്കസ് കളിക്കുമ്പോഴാണ് സിനിമയിലേക്കെത്തിയത്. നടൻ ശ്രീനി​വാസനാണ് ക്ഷണി​ച്ചത്. സർക്കസ് മാനേജരുടെ സമ്മതം വാങ്ങി രഘു സിനിമയിലെത്തി. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ, കെ.ജി.ജോർജിന്റെ മേളയിൽ മമ്മൂട്ടിയോടൊപ്പം അഭിനയരംഗത്ത് അരങ്ങേറ്റം, അതും നായകനായി. ഗോവിന്ദൻ കുട്ടിയെന്ന കഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്. മമ്മൂട്ടി വിജയൻ എന്ന കഥാപാത്രത്തെയും. സിനിമ ഹിറ്റായതോടെ ശശിധരൻ മേള രഘു എന്ന് അറിയപ്പെട്ടു തുടങ്ങി. 1989 ഏപ്രിൽ 14ന് റിലീസ് ആയ കമൽഹാസന്റെ 'അപൂർവ സഹോദരങ്ങൾ' എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിദ്ധ്യമായി. 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിലും 2021ഫെബ്രുവരി 19ന് പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ദൃശ്യം രണ്ടിൽ നാരായണൻ കുട്ടി അവതരിപ്പിച്ച സുലൈമാന്റെ ചായക്കടയിൽ സപ്ലയർ റോളിലായിരുന്നു. 'ഒരു ഇന്ത്യൻ പ്രണയകഥ'യിലും ചെറിയ വേഷം ചെയ്തു.

സിനിമകളിലൂടെ പ്രശസ്തി ലഭിച്ചെങ്കിലും സാമ്പത്തികനേട്ടം അതിനടുത്തെങ്ങും എത്തിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോൾ പെയിന്റിംഗ് പണിക്കിറങ്ങി. ഇതിനിടെയാണ് കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞു വീണത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ രഘു വിടപറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.