ആലപ്പുഴ : സംസ്ഥാനം മറ്റൊരു ലോക്ക് ഡൗണിലേക്ക് കൂടി കടക്കുമ്പോൾ, രോഗനിയന്ത്രണമെന്ന വെല്ലുവിളിക്കപ്പുറം വീട്ടുചെലവ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്ക നിത്യവരുമാനക്കാരുടെ മനസിൽ മൂടിക്കെട്ടുന്നു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ അടച്ചുപൂട്ടൽ അനിവാര്യമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ മിനിലോക്ക് ഡൗണിന് ശേഷം പണിക്കിറങ്ങാമെന്ന് കരുതിയിരുന്ന ദിവസവേതനക്കാർ അങ്കലാപ്പിലാണ്. സൗജന്യ റേഷൻ വഴി വിശപ്പടക്കാമെന്ന് ഉറപ്പുണ്ടെങ്കിലും, വായ്പാതിരിച്ചടവുകൾ അടക്കം മുടങ്ങുമെന്ന ഭയമാണ് പലർക്കും. മറ്റ് ജില്ലകളിലെപ്പോലെ ആലപ്പുഴയിലും കൊവിഡ് രോഗികളുടെ മരണനിരക്ക് വർദ്ധിക്കുന്നത് ഭീതി വർദ്ധിപ്പിക്കുന്നു.
നിത്യവേതനത്തിന് ജോലി ചെയ്യുന്ന ഞങ്ങളുടെ കാര്യം പരിതാപകരമാകും. സാമൂഹിക അകലം പാലിച്ച് പണിയെടുക്കാൻ മിനി ലോക്ക് ഡൗൺ സമയത്ത് അനുമതിയുണ്ടായിരുന്നു. സമ്പൂർണ അടച്ചിടൽ വരുമ്പോൾ അതും നിലയ്ക്കും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് മാസങ്ങളോളം വരുമാനമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗണിനെ അനുകൂലിക്കുന്നു
- സുഭാഷ്, നിർമ്മാണ തൊഴിലാളി
രാവിലെ 7 മണിക്ക് ഓട്ടത്തിനിറങ്ങിയിട്ട് ആകെ ലഭിച്ചത് 50 രൂപയാണ്. ലോക്ക് ഡൗൺ എത്തുന്നതോടെ അതും ഇല്ലാതാകും. രോഗവ്യാപനം തടയാനുള്ള ശ്രമമാണല്ലോ എന്നോർക്കുമ്പോൾ ലോക്ക്ഡൗണിനെ അനുകൂലിക്കുകയാണ്
- മധു, ഓട്ടോറിക്ഷാ ഡ്രൈവർ
കിട്ടുന്നതാവട്ടെ എന്നു കരുതിയാണ് നഷ്ടം സഹിച്ചും ബസ് നിരത്തിലിറക്കുന്നത്. കൊവിഡ്കാലത്ത് ഏറ്റവും ദുരിതം നേരിട്ട മേഖല കൂടിയാണ് ഞങ്ങളുടേത്
- സുബൈർ, സ്വകാര്യ ബസ് ജീവനക്കാരൻ
മിനി ലോക്ക് ഡൗണിന് ശേഷം ജോലിക്ക് എത്തിതുടങ്ങാമെന്നാണ് കരുതിയിരുന്നത്. ലോക്ക് ഡൗൺ നീളുമ്പോൾ അരപട്ടിണിയിൽ നിന്ന് മുഴുപട്ടിണിയിലേക്ക് പോകുന്ന അവസ്ഥയാണ്. ജനം ആവശ്യത്തിന് ജാഗ്രത പാലിക്കുന്നില്ല. പലരും കുട്ടികളെയും കൂട്ടിയാണ് കടകളിലെത്തിയിരുന്നത്
- മിനി, ടെക്സ്റ്റൈൽസ് ജീവനക്കാരി
കുട്ടികളുടെ പഠനം അവതാളത്തിലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതും നീട്ടിവച്ചു. കൊവിഡിനെ തുരത്താനായി എല്ലാവരും വീട്ടിലിരുന്ന് സഹകരിക്കണം
- സുജ, വീട്ടമ്മ
ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ വൈകി എന്നാണ് അഭിപ്രായം. മിനിലോക്ക് ഡൗൺ കൊണ്ടൊന്നും ജനം അടങ്ങിയൊതുങ്ങി വീട്ടിലിരിക്കില്ല. കർശന നിയന്ത്രണം അനിവാര്യമാണ്. ഇപ്പോഴെങ്കിലും തീരുമാനം കൈക്കൊണ്ടത് നന്നായി
- ശ്യാം ശങ്കർ, വിദ്യാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |