അമ്പലപ്പുഴ: മോഹൻലാലിന്റെ 'ആഴക്കടൽ പരീക്ഷണ'ങ്ങളെല്ലാം വൻ വിജയമായിരുന്നെങ്കിലും ഇനിയും രംഗത്തു നങ്കൂരമിടണമെങ്കിൽ ബലമുള്ളൊരു 'റോപ്പി 'ന്റെ കൈത്താങ്ങ് അനിവാര്യം. പരീക്ഷണങ്ങൾ നടത്തി വീടും പറമ്പും ജപ്തിയായി വാടകവീട്ടിലാണ് അന്തിയുറക്കമെങ്കിലും ഈ നാടൻ ശാസ്ത്രജ്ഞന്റെ അന്വേഷണത്വരയെ തകർക്കാൻ ഒന്നിനു പിന്നാലെ പലതായി വരുന്ന പ്രതിസന്ധികൾക്കൊന്നും ആവുന്നില്ല.
അമ്പലപ്പുഴ വളഞ്ഞവഴിയിൽ കാവേരി എൻജിനീയറിംഗ് വർക്ക്സ് എന്ന പേരിൽ വർക്ക്ഷോപ്പ് നടത്തുകയാണ് മോഹൻലാൽ.
മത്സ്യബന്ധന വള്ളങ്ങളിൽ ഉപയോഗിക്കുന്ന ഔട്ട് ബോർഡ് ഡീസൽ എൻജിൻ സ്വയം രൂപകല്പന ചെയ്ത് സ്വന്തം വർക്ക്ഷോപ്പിൽ വികസിപ്പിച്ച് പേറ്റന്റ് കൈക്കലാക്കിയതാണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടം. നിലവിൽ ഔട്ട് ബോർഡ് എൻജിനുകൾ ഇറക്കുമതി ചെയ്യുകയാണ്. ഇവ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ 6 ലിറ്റർ മണ്ണെണ്ണയും നൂറു മില്ലി ഓയിലും 100 മില്ലി പെട്രോളും വേണം. ചെലവ് 520 രൂപ വരും. എന്നാൽ മോഹൻലാൽ വികസിപ്പിച്ചെടുത്ത എൻജിൻ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ രണ്ടര ലിറ്റർ ഡീസൽ മാത്രം മതി. ചെലവാകട്ടെ 225 രൂപ മാത്രം. ഇസഡ് ആകൃതിയിലാണ് ഈ എൻജിൻ മോഹൻലാൽ ഡിസൈൻ ചെയ്തത്. നട്ട്, ബോൾട്ട് ഒഴികെയുള്ള ഭാഗങ്ങളെല്ലാം സ്വന്തം രൂപകല്പന. പൂനെ, മുംബയ് എന്നിവിടങ്ങളിൽ നിന്ന് മറ്റു ഭാഗങ്ങൾ എത്തിച്ച് കാവേരി എൻജിനീയറിംഗ് വർക്ക്ഷോപ്പിൽ വച്ച്, താൻ വികസിപ്പിച്ച പ്രവർത്തനരീതിയുടെ അടിസ്ഥാനത്തിൽ സംയോജിപ്പിച്ചാണ് മോഹൻലാൽ എൻജിൻ രംഗത്തിറക്കുന്നത്.
16 കുതിരശക്തിയുള്ള ഈ എൻജിനിൽ 130 എണ്ണം മത്സ്യഫെഡിന് കൈമാറി. നിലവിൽ പൊഴിയൂരിലെ ഒരു മത്സ്യസംഘം കൂട്ടായ്മ 108 യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു എൻജിൻ മാത്രമായി നിർമ്മിക്കാൻ 4 ലക്ഷം രൂപയോളം വേണം. 108 യൂണിറ്റ് ഒരുമിച്ച് നിർമ്മിക്കുകയാണെങ്കിൽ ഒരു യൂണിറ്റിന് രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് മോഹൻലാൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു യൂണിറ്റിന്റെ നിർമ്മാണ ചെലവു പോലും ഒറ്റയ്ക്കു താങ്ങാനാവുന്ന അവസ്ഥയിലല്ല മോഹൻലാൽ.
4 പ്രൊപ്പല്ലർ എൻജിൻ, ചെറുവള്ളങ്ങളിൽ ഉപോയിക്കുന്ന ഗിയർ ബോക്സ്, അന്തരീക്ഷ മലിനീകരണം തടയുന്നതിനായി വെയ്സ്റ്റ് എയർ കളക്ടീവ് ഫ്രെഷ് എയർ സപ്ലെ മെഷീൻ എന്നീ കണ്ടുപിടിത്തങ്ങളും പേറ്റന്റിനായി നൽകിയിരിക്കുന്നത്. രാഷ്ട്രപതിമാരായിരുന്ന പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരിൽ നിന്നു കണ്ടുപിടിത്തത്തിന് അവാർഡു ലഭിച്ചിട്ടുണ്ട്. പ്രണബ് മുഖർജി രാഷ്ട്രപതി ആയിരിക്കെ 16 ദിവസം രാഷ്ട്രപതി ഭവനിൽ താമസിക്കാനും മോഹൻലാലിന് ഭാഗ്യം ലഭിച്ചു. പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാനും സാധിച്ചു. തന്റെ പരീക്ഷണങ്ങൾക്ക് സഹായവുമായി ആരെങ്കിലുമെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മോഹൻലാൽ. ശ്രീദേവിയാണ് ഭാര്യ. മക്കൾ: റോയി മോഹൻലാൽ, കണ്ണൻ മോഹൻലാൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |