അമ്പലപ്പുഴ: ന്യൂനമർദ്ദത്തെ തുടർന്ന് അറബിക്കടലിലെ രൂപപ്പെട്ട കൂറ്റൻ തിരമാലകൾ തനിസ്വരൂപം കാട്ടി കരയിലേക്ക് ഇരച്ചുകയറാൻ തുടങ്ങിയതോടെ അടുമുടി വിറയ്ക്കുകയാണ് തീരജനത.
തോട്ടപ്പള്ളി, പുറക്കാട്, പുന്തല, അമ്പലപ്പുഴ, നീർക്കുന്നം, വണ്ടാനം, പുന്നപ്ര, പറവൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ പൊഴികളും നിറഞ്ഞൊഴുകുകയാണ്. പുറക്കാട് പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ കടലേറ്റം ശക്തമാണ്. 60 ഓളം വീടുകളിൽ വെള്ളം കയറി. പല വീടുകളും തകർച്ചാഭീഷണിയിലാണ്.അമ്പലപ്പുഴ വടക്ക് നീർക്കുന്നം മീനൂട്ടുകടവിൽ തിരമാലകൾ ആഞ്ഞടിച്ച് 4 ഓളം വീടുകൾക്ക് കേടുപാടു പറ്റി. പഴൂപാറലിൽ സജീവ്, ഭാസ്കരൻ, പുതുവൽ ഷാജി എന്നിവരുടെ വീടുകൾ ഏതു നിമഷവും തകരാവുന്ന നിലയിലാണ്.ഇവർ ബന്ധുവീടുകളിൽ അഭയം തേടി.പുന്നപ്ര ചള്ളി ഫിഷ് ലാൻഡും തകർച്ചാ ഭീഷണിയിലാണ്.
പുന്നപ്ര കടലോരത്തു നിന്ന നിരവധി വൃക്ഷങ്ങൾ കടലാക്രമണത്തിൽ കടപുഴകി. വിയാനി തീരത്ത് സെബസ്ത്യനോസ് കുരിശടിക്കു കേടുപാടുകൾ സംഭവിച്ചു. ഇവിടെ കരയിൽ കയറ്റിവെച്ചിരുന്ന വള്ളം തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയി. വള്ളം പിടിച്ചു കയറ്റാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച കടൽക്ഷോഭം ഇന്നലെയും (വെള്ളി) തുടരുകയാണ്. കൊവിഡ് ഭീതിയിൽ കഴിയുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാലും പോകണ്ടെന്ന നിലപാടിലാണ് തീരദേശവാസികൾ. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |