ആലപ്പുഴ: പുതിയ പിണറായി മന്ത്രിസഭയിലേക്ക് ജില്ലയിൽ നിന്ന് ആരൊക്കെയുണ്ടാവുമെന്ന് ഇന്നറിയാം. പി. പ്രസാദും, സജി ചെറിയാനും മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഈ പേരുകളിൽ മാറ്റമുണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണ്.
എൻ.സി.പിയുടെ ഏക മന്ത്രിസ്ഥാനം ആർക്ക് നൽകണമെന്നതിൽ പാർട്ടിയിൽ കലഹം മൂക്കുകയാണ്. കുട്ടനാട്ടിൽ നിന്ന് ജയിച്ച, മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ അനുജൻ തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്‌റ്ററിനും അനുകൂല നിലപാടാണ്. മുൻ മന്ത്രി എ.കെ. ശശീന്ദ്രനും മന്ത്രി സ്ഥാനം നോക്കിയിരിക്കുകയാണ്. എൻ.സി.പി ദേശീയസെക്രട്ടറി പ്രഫുൽപട്ടേൽ എത്തുന്നതോടെ ഈ വിഷയത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. പി. പ്രസാദ് ചേർത്തലയിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായും സജി ചെറിയാൻ ചെങ്ങന്നൂരിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായും വിജയിച്ചവരാണ്. പ്രസാദും, തോമസ് കെ. തോമസും കന്നിവിജയികളാണ്. 2018 ലെ ഉപതിരഞ്ഞെടുപ്പിലാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ ജി. സുധാകരൻ, തോമസ് ഐസക്ക് എന്നിവർക്ക് സി.പി.എം മന്ത്രിസ്ഥാനം നൽകിയിരുന്നു. സി.പി.ഐയിൽ നിന്ന് പി. തിലോത്തമനും മന്ത്രിയായി. കുറച്ചുനാൾ തോമസ് ചാണ്ടിയും മന്ത്രിക്കസേരയിലെത്തി. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ ഇത്തവണ രണ്ടു മന്ത്രിമാരിൽ ജില്ലയിലെ പ്രാതിനിധ്യം ഒതുങ്ങും. നേരത്തെ പി.പി. ചിത്തരഞ്ജന്റെ പേരും ഉയർന്നെങ്കിലും അവസാനം പരിഗണിക്കപ്പെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |