ആലപ്പുഴ: പേമാരിയും ചുഴലിക്കാറ്റും കേരളത്തിലെ 'റോൾ' പൂർത്തിയാക്കി വടക്കോട്ട് കുതിച്ചെങ്കിലും മരക്കൊമ്പിൽ നിന്നും വീടുകളുടെ മോന്തായത്തിൽ നിന്നും ഇനിയും നിലംതൊടാൻ കഴിഞ്ഞിട്ടില്ല, ഫയർഫോഴ്സ് അംഗങ്ങൾക്ക്.
ആഞ്ഞ് വീശിയ കാറ്റിൽ മറിഞ്ഞ മരങ്ങൾ പലതും ഇപ്പോഴും വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ തങ്ങിക്കിടക്കുകയാണ്. കൊവിഡ് കാലത്ത് മരം വെട്ടുകാരെ കിട്ടാൻ പ്രയാസം നേരിട്ട നൂറിലധികം വീട്ടുകാരാണ് സഹായം തേടി നാല് ദിവസങ്ങൾക്കുള്ളിൽ ആലപ്പുഴ ഫയർ സ്റ്റേഷനിൽ മാത്രം വിളിച്ചത്. ജില്ലയിലെ എട്ട് ഫയർ സ്റ്റേഷനുകളിലും സമാനമാണ് സ്ഥിതി. നിലംപതിക്കുന്ന മരങ്ങൾ വേഗത്തിൽ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുക എന്നതിലാണ് അഗ്നിരക്ഷാസേനാംഗങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മരം വെട്ടുകാരുടെ ജോലി കൂടി ചെയ്യേണ്ടി വരുന്നു. ആവശ്യത്തിന് ഉപകരണങ്ങളോ, പരിശീലനമോ ഇല്ലാതെയുള്ള പ്രവർത്തനം വീടുകൾക്ക് കൂടുതൽ നാശനഷ്ടം വരുത്തുമോ എന്ന അങ്കലാപ്പിലാണ് തങ്ങളെന്ന് ഫയർ ഫോഴ്സ് ടീമംഗങ്ങൾ പറയുന്നു. കൊവിഡ് കാലത്ത് വൈദ്യുതിതടസം ഉണ്ടാകുന്നത് വെല്ലുവിളിയായതിനാൽ യഥാസമയം വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് കൈത്താങ്ങായും ഫയർഫോഴ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കടപുഴകി വീണ മരങ്ങൾ മുറിച്ചു മാറ്റാനും ജനവാസമേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനും വേണ്ടി പുലർച്ചെ മുതൽ വൈകുവോളം ഓട്ടത്തിലാണ് ജീവനക്കാർ. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയ നിരവധി കുടുംബങ്ങളെ കരയ്ക്കെത്തിച്ചതും ഫയർ ഫോഴ്സ് ടീമാണ്.
ഉപകരണങ്ങളില്ല
ഫയർ ഫോഴ്സുകാരുടെ ജോലിയിൽ നിഷ്കർഷിച്ചിട്ടില്ലാത്ത പല പ്രവൃത്തികളും ആപത്ഘട്ടങ്ങളിൽ ചെയ്യേണ്ടതായി വരും. പെട്ടെന്ന് ഇത്തരം ആവശ്യങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് വിവിധ ഉപകരണങ്ങളുടെ അപര്യാപ്തതയും പരിശീലനമില്ലായ്മയും വെല്ലുവിളിയാകുന്നത്. വീടുകൾക്ക് മുകളിൽ കയറി മരം മുറിച്ച് മാറ്റുന്നത് ഫയർ ഫോഴ്സിന്റെ ജോലിയല്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും മരങ്ങൾ വെട്ടി മാറ്റുന്നത് ഫയർഫോഴ്സാണ്. കാറ്റും മഴയും അതിജീവിക്കുവാൻ കൂടുതൽ ചെയിൻവാളുകൾ, റോപ്പുകൾ, ക്രോബാറുകൾ (കമ്പിപ്പാര), പോൾ പ്രൂണേഴ്സ് (തോട്ടിയുടെ അറ്റത്ത് ചെയിൻ വാൾ ഘടിപ്പിച്ച ഉപകരണം) ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആവശ്യമാണ്. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം സേനയിലെ നിരവധിപ്പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിക്കുണ്ടായത്.
മറയ്ക്കരുത് കൊവിഡ്
ഏത് വീട്ടിലും അപകട സാഹചര്യമുണ്ടായാൽ വിളിപ്പുറത്ത് ഫയർ ഫോഴ്സ് സംഘമുണ്ടാവും. എന്നാൽ വീട്ടിൽ കൊവിഡ് പോസിറ്റീവ് രോഗി ഉണ്ടെങ്കിൽ വിവരം മറച്ചുവയ്ക്കരുതെന്ന് ജീവനക്കാർ പറയുന്നു. പി.പി.ഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങളുമായി അംഗങ്ങൾ വീടുകളിലെത്തി സേവനം നൽകും.
..............................
മൂന്ന് ദിവസത്തിനിടെ ആലപ്പുഴ നഗരത്തിൽ മാത്രം നൂറുകണക്കിന് മരങ്ങളാണ് വെട്ടിനീക്കിയത്. കൂടുതൽ ആധുനിക ഉപകരണങ്ങളുടെ അഭാവമുണ്ട്. ഇവ വാങ്ങുന്നതിന് സർക്കാർ തലത്തിൽ ഫണ്ട് അനുവദിച്ചാൽ ഭാവിയിൽ ഉപകാരപ്രദമാകും
ഫയർ ഫോഴ്സ് ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |