ആലപ്പുഴ: കാലവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ റവന്യു, ജലസേചനം, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം, സോഷ്യൽ ഫോറസ്ട്രി, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നരുക്കങ്ങൾ ആരംഭിച്ചു. കൊവിഡിന്റെ രണ്ടാം വരവ് ശക്തമായ പശ്ചാത്തലത്തിൽ കൂടുതൽ മുൻ കരുതൽ ഇക്കുറി അനിവാര്യമാണെന്ന് അധികൃതർ വിശദീകരിക്കുന്നു.
എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത് റവന്യു വകുപ്പാണ്. മുൻകരുതൽ നടപടികൾസ്വീകരിക്കാൻ കഴിഞ്ഞ ദിവസം കളക്ടർ ഓൺലൈനിൽ യോഗം വിളിച്ചു ചേർത്ത് വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ റവന്യു വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകളും നടത്തേണ്ട പ്രവർത്തനങ്ങളുടെ മാർഗരേഖ തയ്യാറാക്കി. ജലസേചനം, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം, സോഷ്യൽ ഫോറസ്ട്രി, വൈദ്യുതി, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡിലും വൈദ്യുതി വിതരണ ലൈനിലും വീഴാൻ സാദ്ധ്യതയുള്ളതും അപകടാവസ്ഥയിൽ നിൽക്കുന്നതുമായ മരങ്ങൾ മുറിച്ച് മാറ്റാൻ തീരുമാനമായി. റവന്യു വകുപ്പ് നേരിട്ട് ചെയ്യേണ്ട മുൻകരുതലുകൾ പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് നടപ്പാക്കാൻ തഹസീൽദാർമാർക്ക് നിർദേശം നൽകി. കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മൂന്ന് കാറ്റഗറിയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് സൗകര്യമായ സ്ഥലം കണ്ടെത്തുന്നതിന് തഹസീൽദാർമാരെ ചുമതലപ്പെടുത്തി. കടലാക്രമണം ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മുൻകരുതലായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കാനും ശുദ്ധജലം മുടക്കം കൂടാതെ എത്തിക്കാനും നടപടികളുണ്ടാവും.
മരങ്ങൾ മുറിക്കും
മറ്റ് വിഭാഗങ്ങൾക്കു കൂടി സഹായം ഒരുക്കാൻ ഫയർഫോഴ്സ് സജ്ജമാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ നിർദേശങ്ങളനുസരിച്ച് മുറിച്ചു നീക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ വൃത്തിയാക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുത ലൈനുകളിൽ തൊട്ടുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ കൂടുതൽ പോൾസ്പൂൺ വാങ്ങാനായി ദുരന്ത നിവരാണ അതോറിട്ടി സമീപിച്ചു. കൊവിഡിന്റെ വ്യാപനം കടുത്ത സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ കൂടുതൽ മാസ്കും കൈയുറയും വാങ്ങിയിട്ടുണ്ട്. ഇവ ജില്ല ഓഫീസിൽ നിന്ന് മറ്റ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യും.ലൈഫ് ജാക്കറ്റും വേണ്ടത്ര ശേഖരിച്ചു കഴിഞ്ഞു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകളും ചെയിനും റോപ്പുകളും സജ്ജീകരിച്ചു.
ഗുണനിവാര പരിശോധന
ജീവന് സുരക്ഷയൊരുക്കാൻ ആരോഗ്യ വകുപ്പും സജീവമാണ്. കൊതുക്, ജലജന്യ രോഗങ്ങൾ തടയാൻ ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും മുൻകരുതൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ പുരോഗമിക്കുകയാണ്. 24,25,26 തീയതികളിൽ ജല അതോറിട്ടി വിതരണംചെയ്യുന്നതും സ്വകാര്യ ആർ.ഒ പ്ളാന്റ് വഴി വിതരണം ചെയ്യുന്നതുമായ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും.
തയ്യാറായി പൊലീസ്
കാലവർഷം ശക്തമായാൽ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാൻ പൊലീസ് സേന സജ്ജമാണ്. കടലാക്രമണത്തിലും വെള്ളക്കെട്ടിലും കുടുങ്ങിക്കിടക്കുന്നവരെ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ എത്തിക്കാൻ മറ്റ് വകുകുപ്പുകളെ സഹായിക്കാനും സേന രംഗത്തുണ്ടാവും. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും സുരക്ഷയ്ക്കായുള്ള പരിശോധന ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |