ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ കനാലിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കാൻ ലീഡിംഗ് ചാനലിൻറ്റെ [പുത്തനാർ] ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. രണ്ട് പദ്ധതികളാണ് പാതിവഴിയിൽ മുടന്തുന്നത്. സ്പിൽവേ ചാനൽ മുതൽ വീയപുരം വരെയുള്ള 11 കിലോമീറ്റർ നീളത്തിൽ 3.12 ലക്ഷം എംക്യൂബും പാലത്തിനും അഴിമുഖത്തിനും ഇടയിലുള്ള ജലാശയത്തിലെയും പൊഴിമുഖത്തെയും രണ്ട് ലക്ഷം എംക്യൂബും മണൽ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇത്തവണ കാലവർഷം കനത്താൽ കിഴക്കൻ മേഖല വീണ്ടും വെള്ളപ്പൊക്ക ദുരിതത്തിലാവുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
20.59 കോടി രൂപ ഖജനാവിൽ എത്തുന്ന പദ്ധതിക്കാണ് ഇറിഗേഷൻ വകുപ്പ് രൂപം നൽകിയത്. പാലത്തിന് കിഴക്ക് ഭാഗത്തെ മണലുംചെളിയും നീക്കം ചെയ്യുന്നതിന് സ്വകാര്യ വ്യക്തിക്കും ധാതുമണൽ ഉള്ള പൊഴിമുഖത്തെ ആഴംവർദ്ധിപ്പിക്കാൻ ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയത്. കടലിലേക്കു വെള്ളമൊഴുകാൻ പൊഴിമുഖത്തു നിന്ന് രണ്ട് ലക്ഷത്തിൽ അധികം എം ക്യൂബ് മണൽ നീക്കിയെങ്കിലും കരാർ ഏറ്റെടുത്ത കെ.എം.എം.എൽ ഒന്നരലക്ഷത്തോളം ക്യുബിക് മണൽ മാത്രമാണ് കൊണ്ടുപോയത്. ശേഷിച്ചതിൽ 30,000 എംക്യൂബ് മണൽ മണ്ണുംപുറം കോളനിയിലും ബാക്കി കടൽ തീരത്തും നിക്ഷേപിച്ചു. ഇപ്പോൾ പൊഴിമുഖത്ത് നിന്ന് പ്രതിദിനം 100ൽ അധികം ലോഡ് മണലാണ് കെ.എം.എം.എൽ കൊണ്ടുപോകുന്നത്. ലീഡിംഗ് ചാനലിലെ മണലിൽ സിലിക്കയുടെ അളവ് കൂടുതാലാണെന്ന പേരിൽ ആറ് മാസമായി ഡ്രഡ്ജിംഗ് നിറുത്തിവച്ചിരിക്കുകയാണ്.
..................................................
മണൽ കണക്ക്
ലീഡിംഗ് ചാനൽ: 3.12 ലക്ഷം മീറ്റർ ക്യൂബ്
(നീക്കം ചെയ്തത്- 55,000 മീറ്റർ ക്യൂബ്)
പാലത്തിനും പൊഴിമുഖത്തിനും ഇടയിൽ: രണ്ട് ലക്ഷം മീറ്റർ ക്യൂബ്
(നീക്കം ചെയ്തത്: രണ്ട് ലക്ഷത്തിൽ അധികം)
ലഭിച്ച മണൽ വില
11. 29 കോടി: വീയപുരം വരെയുള്ള ഭാഗത്തെ ഒരു എംക്യൂബ് മണലിന് 362 രൂപ നിരക്കിൽ
9.30 കോടി: സ്പിൽവേയ്ക്കും പൊഴിമുഖത്തിനും ഇടയിലെ ഒരു എംക്യൂബ് മണലിന് 465 രൂപ നിരക്കിൽ
..........................................
സിലിക്കയും തർക്കവും
ക്യുബിക് മീറ്ററിന് 362 രൂപ നിരക്കിൽ ലീഡിംഗ് ചാനലിലെ മണൽ നീക്കാനായിരുന്നു കരാർ. പുറമേ 80 രൂപ റോയൽറ്റിയും വരും. 3.12 ലക്ഷം ക്യുബിക് മീറ്റർ മണലും ചെളിയും നീക്കാൻ എറണാകുളത്തെ കമ്പനിയുമായി ജലസേചന വകുപ്പ് കരാർ ഉറപ്പിച്ചു. ഇതനുസരിച്ച് 11.29 കോടി രൂപ കരാറുകാരൻ ജലസേചന വകുപ്പിൽ കെട്ടിവച്ചു. ഖനനം തുടങ്ങിയ ശേഷം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മണൽ പരിശോധിച്ചപ്പോൾ സിലിക്കയുടെ അളവ് 97 ശതമാനം വരെയുള്ളതിനാൽ കേന്ദ്ര സർക്കാർ നിരക്കായ 2250 രൂപ ക്രമത്തിൽ ക്യുബിക് മീറ്ററിന് വില പുനർ നിർണ്ണയം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ജലസേചന വകുപ്പ് 1200 രൂപ നിരക്കിൽ പുനർ നിർണ്ണയം നടത്തി സർക്കാരിന്റെ അനുമതിക്കായി ആറുമാസം മുമ്പ് സമർപ്പിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. പുതുക്കിയ വിലയനുസരിച്ച് മണലെടുക്കാൻ കരാറുകാരൻ തയ്യാറാവുമോ എന്നും സംശയവും നിലനിൽക്കുന്നു. നിലവിലെ കരാറുകാരൻ ജോലി തുടരാൻ വിസമ്മതിച്ചാൽ വീണ്ടും ടെൻഡർ വിളിക്കേണ്ടി വരും.
മണൽനീക്കം തകൃതി
ഒരു ഇടവേളയ്ക്കു ശേഷം തോട്ടപ്പള്ളി പൊഴിമുഖത്തു നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് മണൽ നീക്കം പുനരാരംഭിച്ചു. നൂറോളം ടിപ്പർ ലോറികളാണ് മണൽ കൊണ്ടുപോകാൻ രംഗത്തുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വന്നപ്പോൾ മണൽനീക്കം താത്കാലികമായി നിറുത്തി വയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ രംഗത്തുണ്ടായിരുന്ന പ്രതിഷേധക്കാരെയും ഇപ്പോൾ കാണാനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |