SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.50 AM IST

ഓട്ടമി​ല്ലാതെ ബസുകൾ, നെട്ടോട്ടമോടി​ ഉടമകൾ

tt

 ടൂറി​സ്റ്റ് ബസ് മേഖല വീണ്ടും കട്ടപ്പുറത്ത്

ആലപ്പുഴ: ആദ്യ ലോക്ക്ഡൗണിൽ നിന്ന് രക്ഷപ്പെട്ട് ഒരുവിധം ഗിയർ മാറ്റി വരുന്നതിനിടെ വീണ്ടുമെത്തിയ അടച്ചുപൂട്ടൽ മൂലം നക്ഷത്രക്കണ്ണി എണ്ണുകയാണ് ടൂറിസ്റ്റ് ബസുടമകൾ. 'ഓടാത്ത വണ്ടി ഓട്ടക്കാലണയ്ക്ക് തുല്യ'മാണെന്നതിനാൽ നികുതി ഉൾപ്പെടെ സകല തിരിച്ചടവുകളും അവതാളത്തിലായെന്ന് ഉടമകൾ പറയുന്നു.

2020 മാർച്ച് 22 മുതൽ 30 വരെ പൂർണ്ണമായും നിശ്ചലമായിരുന്നു മേഖല. നിയന്ത്രണങ്ങളൊക്കെ അയഞ്ഞു വന്നതോടെ വിനോദ സഞ്ചാരവും മറ്റു യാത്രകളും ഒത്തുവന്ന് പതിയെ കരകയറുകയായിരുന്നു. അപ്പോഴാണ്, അടുത്ത സീസൺ കുളമാക്കാനായി കൊവിഡ് രണ്ടാംതരംഗവും രണ്ടാം ലോക്ക്ഡൗണും എത്തിയത്. ജില്ലയിൽ അഞ്ഞൂറിലധികം ടൂറിസ്റ്റ് ബസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ്റമ്പതിലേറെ ബസുകളും കേരളത്തിൽ സർവ്വീസ് നടത്തുന്നു. കഴിഞ്ഞ വർഷം ഇവ എട്ടു മാസത്തോളമാണ് ഓട്ടമില്ലാതെ കിടന്നത്. ബുക്കിംഗ് ഏജൻസികളുടെ നിലനിൽപ്പും തുലാസിലായ അവസ്ഥയാണ്. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ സ്കൂൾ വിനോദയാത്രകൾ, തീർത്ഥാടന യാത്രകൾ, വിവാഹം ഉൾപ്പെടെ സകലതും റദ്ദാക്കപ്പെട്ടിരുന്നു. ഈ വർഷം ഏപ്രിൽ പകുതിയെത്തും വരെ പ്രതീക്ഷയിലായിരുന്നു ടൂറിസ്റ്റ് ബസ് ഉടമകൾ. പക്ഷേ, മേയ് എട്ടി​ന് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ കാര്യങ്ങൾ വീണ്ടും കട്ടപ്പുറത്താവുകയായിരുന്നു.

ജില്ലയിൽ 25 അംഗീകൃത ബുക്കിംഗ് ഏജൻസികളുണ്ട്. അംഗീകാരമില്ലാത്തവ 200ൽ അധികവും. 120 തൊഴിലാളികളാണ് അംഗീകൃത ഏജൻസികളിൽ മാത്രം ജോലി ചെയ്യുന്നത്. അംഗീകാരമില്ലാത്തവയി​ൽ 300ൽ അധികം തൊഴിലാളികളുണ്ട്.

കടക്കെണി

സാധാരണ ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കാൻ 50 മുതൽ 60 ലക്ഷം വരെ വേണം. വോൾവോ, സ്‌കാനിയ ബസുകൾക്ക് ഒന്നരകോടി വരെ വേണ്ടിവരും. പലരും ഫിനാൻസ് കമ്പനി വായ്പയിലാണു ബസുകൾ വാങ്ങി​യത്. മാസം തിരിച്ചടവ് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ വരും. സർവീസ് മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. വണ്ടി വിറ്റ് തലയൂരാനുമാവുന്നില്ല. കാരണം, ബാദ്ധ്യതകളോടെ വണ്ടി ഏറ്റെടുക്കാൻ ആർക്കും താത്പര്യമില്ല. തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് കൂടുതൽ ടൂറിസ്റ്റ് സർവീസ് നടക്കുന്നത്. റോഡ് നികുതിയിൽ തമിഴ്നാട് തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് ബസുടമകൾ പറയുന്നു.

എലി ശല്യം

സർവീസ് നടത്താത്ത ബസുകൾക്ക് ഭീഷണിയായിരിക്കുന്നത് എലികളാണ്. ബസുകളിലെ ഇലക്ട്രിക് വയറുകളും സീറ്റുകളും ഇവ നശിപ്പിക്കും. ഓടാത്തതിനാൽ ബാറ്ററികളും പതിയെ ഉപയോഗശൂന്യമാകും. ടയറുകളുടെയും ആയുസ് കുറയും.

..................................................

കണക്കുബുക്ക്

 ബാറ്ററി വി​ല: 25,000

 ഇൻഷ്വറൻസ് [വർഷം]: 25,000- 95,000

 നികുതി മൂന്ന് മാസത്തേക്ക്: 30,000- 60,000

 കർണ്ണാടകയിൽ പ്രതിമാസ നികുതി75,000- 1.25 ലക്ഷം

 തമിഴ്‌നാട്ടിൽ: 1.25- 1.5 ലക്ഷം

.........................................

ഏജൻസികൾ വലയുന്നു

വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമാണ് അന്തർ സംസ്ഥാന യാത്രക്കാരിൽ 60 ശതമാനവും. ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനമാണ് ഏജൻസികൾക്ക് ലഭിക്കുന്നത്. ബുക്കിംഗ് ഓഫീസിൽ മൂന്ന് ജീവനക്കാരെങ്കിലും വേണം. മാസം കുറഞ്ഞത് 30,000 രൂപ ഓഫീസിനു വേണ്ടി ചെലവാകും. പ്രതിമാസം 500 റിസർവേഷനെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ ഏജൻസി ഉടമകൾക്ക് എന്തെങ്കിലും മിച്ചം കിട്ടുകയുള്ളൂ.

..............................................

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസ് ഉടമകളെ സഹായിക്കാൻ സർക്കാർ തയ്യാറാകണം. ക്ഷേമനിധി ബോർഡിൽ നിന്ന് സഹായമോ പലിശ രഹിത വായ്പയോ നൽകണം

ബസ് ഉടമകൾ

............................................

കൊവിഡ് സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ അന്തർ സംസ്ഥാന ബസ് സർവീസ് ബുക്കിംഗ് ഏജന്റുമാർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണം. യാത്രക്കാരെ മാത്രം ആശ്രയിച്ച് വരുമാനം നേടുന്ന നൂറുകണക്കിന് പേരാണ് മേഖലയിലുള്ളത്

സാജൻ ആന്റണി മോഴിപ്പറമ്പിൽ, ജില്ലാ പ്രസിഡന്റ്, ഓൾ കേരള ഇന്റർസ്റ്റേറ്റ്, ട്രാവൽ ബുക്കിംഗ് ഏജന്റ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.