ചെറു ക്ഷേത്രങ്ങളിൽ അഷ്ടിക്ക് പോലും വകയില്ല
ആലപ്പുഴ : ലോക്ക് ഡൗണിൽ ഭക്തജനങ്ങൾക്ക് വിലക്ക് വീണതോടെ നിത്യ ചിലവിനു പോലും വരുമാനമില്ലാതെ ക്ഷേത്രങ്ങൾ. വിശേഷ ദിവസങ്ങളിലെ പ്രത്യേക വഴിപാടുകളുൾപ്പെടെ ഭക്തജനങ്ങൾ പാടെ ഉപേക്ഷിച്ചതോടെ പൂജാരിമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം പോലും നൽകാനാവാത്ത സ്ഥിതിയാണെന്ന് വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ പറയുന്നു.
ക്ഷേത്രനടയിൽ വിവാഹങ്ങളും, ചോറൂണും, തുലാഭാരവും നടക്കുന്നതിലൂടെ അധികവരുമാനം ക്ഷേത്രങ്ങൾക്ക് ലഭിച്ചിരുന്നതാണ്. എന്നാൽ ലോക്ക് ഡൗൺകാലത്ത് വിവാഹങ്ങളും ചോറൂണുമൊക്കെ വീടുകളിൽ ഒതുങ്ങി. ശമ്പളവും, ദക്ഷിണയും ഒരുപോലെ നഷ്ടമായതോടെ അന്നന്നത്തെ ചെലവിന് പോലും ബുദ്ധിമുട്ടുകയാണെന്ന് പൂജാരിമാരും പറയുന്നു. കഴിഞ്ഞ വർഷാവസാനം കൊവിഡ് അല്പം ശമിച്ചതോടെ വിവിധ ക്ഷേത്രങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താൻ സാധിച്ചിരുന്നു. പതിവ് ഉത്സകാലത്ത് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് വരുമാനം മാത്രമാണ് അക്കാലയളവിൽ ലഭിച്ചത്. ഇതിന്റെ പിന്നാലെ കൊവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിത്യ പൂജാ നടത്തിപ്പിനെ വരുമാനക്കുറവ് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും കുടുംബങ്ങളും സ്വകാര്യ ട്രസ്റ്റുകളും നടത്തുന്ന ക്ഷേത്രങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. എണ്ണയും തിരിയും അരിയുമടക്കം ഒഴിവാക്കാനാവാത്ത സാധനങ്ങൾ വാങ്ങുന്നത് മുതൽ പ്രതിസന്ധി ആരംഭിക്കും. ക്ഷേത്ര പൂജാരിയുടെ ശമ്പളമടക്കം ഒരു ചെറിയ ക്ഷേത്രം മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് മാസം ചുരുങ്ങിയത് 30,000 രൂപയെങ്കിലും വേണ്ടിവരും. ദിവസേന രസീതെഴുതുന്ന വഴിപാടുകളും, ക്ഷേത്രത്തിൽ ലഭിക്കുന്ന കാണിക്കയുമായിരുന്നു പ്രധാന വരുമാനം. വരുമാനത്തിൽ ഇടിവ് വന്നതോടെ ചില ക്ഷേത്രങ്ങളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ക്ഷേത്രം ഭരണസമിതി അംഗങ്ങൾ കൈയിൽ നിന്ന് പണം വീതം വെച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്ന ക്ഷേത്രങ്ങളുമുണ്ട്.
ചെറുതല്ല ചിലവ്
ക്ഷേത്രങ്ങളിൽ ശാന്തിമാർ, മേളക്കാർ, മാനേജർ, കഴകം, അടിച്ചുതളി, വാച്ചർ തുടങ്ങി വിവിധ തസ്തികകളുണ്ട്. ക്ഷേത്രത്തിന്റെ വരുമാനമനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.
നിത്യപൂജയുള്ള ചെറിയ ക്ഷേത്രത്തിൽ മാസം മൂവായിരം രൂപയുടെ എണ്ണ ആവശ്യമാണ്. 15 കിലോ അരി, നെയ്യ്, ശർക്കര, അവൽ, മലർ, ചന്ദനത്തിരി, പൂക്കൾ എന്നിവയും വേണം.
പ്രതിസന്ധികൾ
നിത്യപൂജയ്ക്കുള്ള ചിലവ്
ജീവനക്കാർക്ക് ശമ്പളം നൽകാനാവുന്നില്ല
എണ്ണയ്ക്കും നേദ്യത്തിനും വകയില്ല
രസീത് മുറിച്ചുള്ള വഴുപാടുകൾ കുറഞ്ഞു
''ക്ഷേത്രത്തിൽ ഭക്തരെത്തുന്ന പതിവ് ഇപ്പോഴില്ല. തസീത് മുറിച്ചുള്ള വഴിപാടുകളും ഗണ്യമായി കുറഞ്ഞു. പൂജാരിമാർക്ക് ശമ്പളം നൽകാനുള്ള വഴി പോലും അടയുകയാണ്. ഭാരവാഹികൾ കൈയിൽ നിന്ന് പണം വീതിച്ചെടുത്താണ് നിത്യ പൂജ മുടങ്ങാതെ നടത്തുന്നത് . ശമ്പളം ലഭിക്കാതെ പൂജയ്ക്ക് എത്തില്ലെന്ന് ചില ജീവനക്കാർ വാശിപിടിക്കുന്നത് സ്ഥിതി വഷളാക്കുന്നു
- വിവിധ ക്ഷേത്ര ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |