കൊവിഡ് രണ്ടാം തരംഗവും റിസോർട്ടുകളെ ഉലയ്ക്കുന്നു
ആലപ്പുഴ: കൊവിഡ് വീണ്ടും സഞ്ചാരികളുടെ വഴി മുടക്കിയതോടെ ജില്ലയിലെ റിസോർട്ടുകൾ വൻ പ്രതിസന്ധിയിൽ. പ്രതീക്ഷയോടെ ഈ മേഖലയിൽ മുതൽ മുടക്കിയ യുവസംരംഭകർ ഉൾപ്പെടെ കടക്കെണിയിലേക്കു നീങ്ങുകയാണ്. വരുമാനമില്ലെങ്കിലും നികുതി, വൈദ്യുതി ചാർജ് ഇനത്തിൽ വൻതുക അടയ്ക്കേണ്ട അവസ്ഥയുണ്ട്. 500-600 തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലായി.
കൊവിഡ് മൂലം റിസോർട്ട് മേഖല ആടിയുലയാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തോളമാവുന്നു. കഴിഞ്ഞ ഡിസംബർ മുതൽ പതിയെ കരകയറുമെന്ന പ്രതീക്ഷ ഉളവായെങ്കിലും അധികം വൈകാതെ സ്ഥിതി മോശമായി. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. ഈ രണ്ടു മാസവും ഇത്തവണ നഷ്ടപ്പെട്ടിരിക്കുകയാണ്. അടുത്തമാസം മൺസൂൺ ടൂറിസത്തിന്റെ ഭാഗമായും സഞ്ചാരികൾ ആലപ്പുഴയിലേക്ക് എത്തേണ്ടതായിരുന്നു. ഇവർക്കൊക്കെ വിശ്രമകേന്ദ്രങ്ങളാവേണ്ട റിസോർട്ടുകളാണ് നോക്കുകുത്തികളായി മാറിയിരിക്കുന്നത്.
ആലപ്പുഴ നഗരം, പള്ളാത്തുരുത്തി, ചുങ്കം, കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ, ചെട്ടികാട്, തുമ്പോളി, മാരാരിക്കുളം, ഓമനപ്പുഴ, കനാൽ വാർഡ്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലായി മാത്രം 200ലേറെ റിസോട്ടുകളും ഹോംസ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് വായ്പയിലൂടെയാണ് ഭൂരിഭാഗം പേരും ടൂറിസം മേഖലയിൽ പരീക്ഷണത്തിനിറങ്ങിയത്. തരക്കേടില്ലാത്ത വിധം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന മേഖലയിൽ ഇന്നേവരെയുണ്ടാവാത്ത പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചിരിക്കുന്നത്.
പറഞ്ഞുവിടാനാവില്ല
പ്രവർത്തനം നിലച്ചെങ്കിലും പല റിസോർട്ടുകളും തൊഴിലാളികളെ പൂർണമായി ഒഴിവാക്കിയിട്ടില്ല. വീണ്ടും തുറക്കുമ്പോൾ പരിചയസമ്പന്നരെ കണ്ടെത്തൽ എളുപ്പമല്ലാത്തതാണ് കാരണം. അതിനാൽ താമസം, ഭക്ഷണം, ശമ്പളത്തിന്റെ ഒരു വിഹിതം എന്നിവ കൊടുത്ത് ഇവരെ നിലനിറുത്തിയിരിക്കുകയാണ്. ആദ്യ ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. പിന്നീട് റിസോർട്ടുകൾ തുറന്നപ്പോൾ ജോലി പരിചയമുള്ളവരെ തേടിനടക്കേണ്ട സ്ഥിതി വന്നു. ശമ്പളവും കൂടുതൽ നൽകേണ്ട സാഹചര്യമുണ്ടായി.
പാഴായ പ്രതിരോധം
ആദ്യ കൊവിഡ് തരംഗത്തിന് ശേഷം തുറന്ന റിസോർട്ടുകളുടെ ഉടമകൾ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരുന്നു. ഇതിന് അധിക നിരക്കോ മറ്റോ സഞ്ചാരികളിൽ നിന്ന് ഈടാക്കിയിരുന്നുമില്ല. തെർമൽ സ്കാൻ പരിശോധന, അണു നശീകരണം, പനി ലക്ഷണമുള്ളവർക്ക് മെഡിക്കൽ പരിശോധന എന്നിവ നിർബന്ധമായും നടപ്പാക്കി. ഒരാൾ ഉപയോഗിച്ച മുറി 24 മണിക്കൂറിന് ശേഷമാണ് മറ്റൊരാൾക്ക് നൽകിയിരുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ജീവനക്കാരുടെ ഇടപെടൽ. പുതിയ സംവിധാനങ്ങൾക്ക് മുടക്കിയ തുക വെള്ളത്തിൽ വരച്ച വരപോലെയായി.
ജില്ലയിലെ ടൂറിസം മേഖല തകർച്ചയുടെ വക്കിലാണ്. ഇത്തവണയും സീസൺ നഷ്ടപ്പെട്ടു. മിക്ക റിസോർട്ടുകളും ബാങ്ക് വായ്പയുടെ കുരുക്കിലാണ്. തിരിച്ചവട് മുടങ്ങി. നിലവിലെ വൈദ്യുതി ബില്ലും കെട്ടിട നികുതിയുമെങ്കിലും ഒഴിവാക്കണം
(റിസോർട്ട് ഉടമകളുടെ പ്രതിനിധികൾ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |