അമ്പലപ്പുഴ: ഒളിവിലിരിക്കാൻ ഇടം നൽകിയ കുടുംബത്തിലെ പെൺകൊടിയുടെ മനം ബെൻ കവരുകയായിരുന്നോ, അതോ ബെന്നിന്റെ മനസിൽ ആ പാവാടക്കാരി ഇടംപിടിക്കുകയായിരുന്നോ എന്നതു വ്യക്തമല്ല. എന്തായാലും ഒളിവിലെ തിരക്കുകൾക്കൊടുവിൽ പാർട്ടിയുടെ 'അദ്ധ്യക്ഷത'യിൽ രക്തഹാരം ചാർത്തി ബെന്നിന്റെ ഭാര്യയായി എത്തിയപ്പോൾ മുതൽ കമലാക്ഷിയെന്ന മണി ബെന്നും പാർട്ടിക്കാരിയായി മാറുകയായിരുന്നു.
പുന്നപ്ര വയലാർ സമരനായകരിൽ പ്രമുഖനും കേസിലെ രണ്ടാം പ്രതിയുമായിരുന്ന പുന്നപ്ര കറുകപ്പറമ്പിൽ കെ.എസ്.ബെന്നിന്റെ ഭാര്യ മണി ബെൻ പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് കെ.എസ്. ബെൻ താമസിച്ചിരുന്ന വള്ളത്തോൾ കുടുംബത്തിലെ അംഗമായ കമലാക്ഷി എന്ന മണിയും ബെന്നും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. 1946ലെ പുന്നപ്ര വയലാർ സമരത്തിനു ശേഷം ഒളിവിൽ പോയ ബെൻ പാർട്ടി നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് ബേപ്പൂരിലെത്തുകയും ബാലൻ എന്ന കള്ളപ്പേരിൽ കോഴിക്കോട്ട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്ത് പാർട്ടി നിർദ്ദേശപ്രകാരമാണ് വള്ളത്തോൾ കുടുംബാംഗമായ മഠത്തിൽകുറ്റി നാരായണ മേനോന്റെ വസതിയിൽ താമസം തുടങ്ങിയത്.
നാരായണ മേനോൻ- മാളുവമ്മ ദമ്പതികളുടെ മകളായ മണിയും (കലാക്ഷിയമ്മ) ബെന്നുമായി പ്രണയത്തിലാകുകയും പാർട്ടി ഇടപെട്ട് 1950 ൽ വിവാഹം നടത്തുകയുമായിരുന്നു. തുടർന്ന് ഭാര്യയുമായി പുന്നപ്ര കറുകപ്പറമ്പിൽ വീട്ടിലെത്തിയ കെ.എസ്.ബെന്നിനെ മിശ്രവിവാഹിതരായിരുന്ന പിതാവ് ശിൽവ വൈദ്യരും ഭാര്യ ബർബരാ ശിൽവയും സ്വീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി മത്സ്യത്തൊഴിലാളി യൂണിയൻ രൂപീകരിച്ചത് സൈമൺ ആശാനും വി.ചന്ദ്രശേഖരനും കെ.എസ്.ബെന്നും ചേർന്നാണ്. മത്സ്യത്തൊഴിലാളി യൂണിയൻ പ്രഥമ സംസ്ഥാന സെക്രട്ടറിയായിരുന്നു. ടി.വി.തോമസ്, സുഗതൻ, വർഗീസ് വൈദ്യൻ, വി.എസ്.അച്യുതാനന്ദൻ, എം.ബി.ചന്ദ്രസേനൻ, ജോർജ് ചടയംമുറി, ടി.എ.ജോർജ്, വി.ചന്ദ്രശേഖരൻ, കെ.ജി .ജോർജ്, ചക്രപാണി, വി.എൽ.വാവച്ചൻ, കാട്ടൂർ ജോസഫ്, എസ്.ദാമോദരൻ, പി.കെ.ചന്ദ്രാനന്ദൻ, എസ്.കുമാരൻ തുടങ്ങിയവർ സമകാലീനരാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനത്തോടെ കെ.എസ്.ബെൻ സി.പി.ഐയിൽ പക്ഷത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |