ആലപ്പുഴ : മാന്നാറിൽ നിന്ന് സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ ആറാം പ്രതി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കായംകുളം പത്തിയൂർ കീരിക്കാട് അനസ് മൻസിലിൽ അനസ് (38) ആണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് മാന്നാർ എസ്.എച്ച്.ഒ എസ്.നുമാന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. ഹൈക്കോടതിയിൽ നിന്ന് അനസിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസിൽ ഇതുവരെ 14 പ്രതികളാണ് പിടിയിലായത്.
ദുബായിൽ നിന്നുമെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് കഴിഞ്ഞ ഫെബ്രുവരി 22 ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. നട്ടെല്ലിന് ക്ഷതമേറ്റ ബിന്ദു ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ഇപ്പോഴും ചികിത്സയിലാണ്. ദുബായിൽ നിന്നും നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നര കിലോ സ്വർണ്ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കാണ്ടു പോയതിന് പിന്നിലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. കേസിൽ ഇിയും പിടികിട്ടാനുള്ള ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്കായി കൊടുവള്ളി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ഡിവൈ എസ്.പി ആർ.ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |