ഷട്ടർ നവീകരണ ടെൻഡർ 15ന് തുറക്കും
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ സമഗ്ര നവീകരണമെന്ന സ്വപ്നത്തിന് വീണ്ടും ചിറകുമുളയ്ക്കുന്നു. ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയും വിധമുള്ള അറ്റകുറ്റപ്പണികൾക്കായി 3.20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുമ്പ് പദ്ധതിക്കായി കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി പ്രവർത്തനങ്ങൾ വൈകിപ്പിച്ചതിനാൽ ഇവരെ ഒഴിവാക്കി ക്ഷണിച്ച റീ ടെൻഡർ ഈ മാസം 15ന് (മിഥുനം ഒന്ന്) തുറക്കുന്നതോടെ, സ്പിൽവേയുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നത്
കഴിഞ്ഞമാസം റീടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുക്കാത്തതിനെ തുടർന്ന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം വീണ്ടും ടെൻഡർ വിളിച്ചപ്പോഴാണ് പ്രതികരണമുണ്ടായത്. പദ്ധതി മൂന്ന് ഘട്ടങ്ങളിലായി 600 ദിവസം കൊണ്ട് പൂർത്തിയാക്കാനായി കഴിഞ്ഞ വർഷം കരാറെടുത്ത എറണാകുളത്തെ സ്വകാര്യ ഏജൻസി പത്തുമാസം പിന്നിട്ടിട്ടും ജോലി ആരംഭിക്കാതെ കരാർവ്യവസ്ഥയ്ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്കായി കനാലിൽ മണൽ ബണ്ട് നിർമ്മിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ മണൽ ബണ്ടിന് പകരം നിലവിലെ ഷട്ടറുകൾക്ക് സമാന്തരമായി ഇരുവശവും ഷട്ടറുകൾ സ്ഥാപിക്കണമെന്നായിരുന്നു ഏജൻസിയുടെ അഭിപ്രായം. ഇത് സംബന്ധിച്ച് ചീഫ് എൻജിനീയർ വിളിച്ചുചേർത്ത യോഗത്തിൽ, കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന് നിർദേശിച്ചെങ്കിലും ഏജൻസി മുഖംതിരിഞ്ഞു നിന്നതിനാൽ ജനുവരിയിൽ ഇവരെ ഒഴിവാക്കിയാണ് പുതിയ കരാറുകാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്.
പാലത്തിലെ 40 ഷട്ടറുകളിൽ ഒരെണ്ണം പോലും വൈദ്യുതീകരിച്ചിട്ടില്ല. 28 ഷട്ടറുകളുടെ കേബിൾ കഴിഞ്ഞ സെപ്തംബറിൽ മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റർ നീളമുള്ള കേബിളുകളാണ് മോഷ്ടിച്ചത്. ഇതിന് ആറുമാസം മുമ്പ് പാലത്തിലുണ്ടായ വാഹനാപകടത്തിൽ 12 ഷട്ടറുകളുടെ കേബിളുകൾ പൊട്ടിയിരുന്നു. കേബിൾ പുനസ്ഥാപിക്കാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയില്ല. ഇക്കുറി കിഴക്കൻ മേഖലയിൽ വെള്ളം പൊങ്ങിയപ്പോൾ കഴിഞ്ഞ 14ന് പൊഴിമുഖം തുറന്നെങ്കിലും എല്ലാ ഷട്ടറുകളും ഉയർത്താൻ കഴിയാതിരുന്നതിനാൽ നീരോഴുക്ക് ശക്തമായില്ല. തുടർന്ന് കളക്ടർ ഇടപെട്ടതോടെ ജെ.സി.ബി ഉപയോഗിച്ചാണ് മുഴുവൻ ഷട്ടറുകളും ഉയർത്തിയത്.
3.20 കോടി: നവീകരണ പദ്ധതിയുടെ പരമാവധി ചെലവ്
600 ദിവസം: പദ്ധതി പൂർത്തീകരിക്കേണ്ട കാലദൈർഘ്യം
40: സ്പിൽവേ ഷട്ടറുകളുടെ ആകെ എണ്ണം
കൃഷിക്കു ഭീഷണി
സ്പിൽവേ ഷട്ടറുകൾ കൃത്യമായി അടയ്ക്കാനും തുറക്കാനും കഴിയാത്തത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ കൃഷിയെ ദോഷമായി ബാധിക്കും. അടുത്തെത്തിയ കാലവർഷം ശക്തമാവുകയും ഷട്ടറുകളുടെ പ്രവർത്തനം സുഗമമാകാതിരിക്കുകയും ചെയ്താൽ കുട്ടനാട്ടിലെ 30,000 ഹെക്ടർ കൃഷിയെ ആണ് ദോഷകരമായി ബാധിക്കുക.
വേലിയേറ്റം തടയാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. പാലത്തിലെ ഷട്ടറുകളുടെ ഇരുവശവുമുള്ള പാളിയിലൂടെ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം. സാധാരണ നിലയിൽ 1.5 ശതമാനത്തിന് മേൽ ഉപ്പിന്റെ അംശം ഉണ്ടായാൽ നെൽകൃഷിയെ ബാധിക്കും.
ഷട്ടറുകളുടെ നവീകരണ കരാർ ആദ്യം ഏറ്റെടുത്ത ഏജൻസി വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് ഒഴിവാക്കിയത്. തുടർന്ന് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാലാണ് റീടെൻഡർ നടപടികൾ വൈകിയത്. പുതിയ കരാർ ഉറപ്പിച്ചാൽ 600 ദിവസം കൊണ്ട് നവീകരണം പൂർത്തിയാക്കും
സതീശൻ, എക്സിക്യുട്ടീവ് എൻജിനീയർ, മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |