ഇന്ന് ലോക പരിസ്ഥിതി ദിനം
ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനെന്നോണം ലോകം ഇന്ന് പരിസ്ഥിതിദിനം ആചരിക്കുമ്പോൾ, ചാറ്റൽ മഴയിലും കഴുത്തോളം വെള്ളം നിറയുന്ന ദുരവസ്ഥയിൽ നിന്ന് കരകയറാനുള്ള അവസാന പിടിവിള്ളിയായി കുട്ടനാട്ടുകാർ കരുതുന്ന 'സേവ് കുട്ടനാട്' കാമ്പയിന് സ്വീകാര്യതയേറുന്നു. ആഴചകളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന കാമ്പയിൻ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ഓളമുണ്ടാക്കി.
സാധാരണഗതിയിൽ, മഴക്കാലത്ത് ചെറുതും വലുതുമായ രണ്ടോ മൂന്നോ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുമായിരുന്ന കുട്ടനാട്ടിൽ ഇത്തവണ മൺസൂണിനു മുമ്പു തന്നെ രണ്ട് വെള്ളപ്പൊക്കങ്ങളെത്തി. ശക്തമായിത്തുടങ്ങുന്ന കാലവർഷം കുട്ടനാട്ടുകാർക്ക് കടുത്ത ആശങ്കയാണ് ഈ കൊവിഡ് കാലത്ത് കരുതിവച്ചിരിക്കുന്നത്. 2018ലെ കൊടും പ്രളയം കഴിഞ്ഞ് വർഷം മൂന്നായിട്ടും പ്രളയ പ്രതിരോധം കുട്ടനാടിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായി തുടരുകയാണ്.
ഒഴുകിയെത്തുന്ന മലവെള്ളം കടലിലേക്ക് ഏറ്റവും വേഗത്തിൽ തള്ളാനുള്ള വഴിയും ശാസ്ത്രീയ മാർഗങ്ങളും ഒരുക്കുകയെന്നതാണ് കുട്ടനാടിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് വിദഗ്ദ്ധരും നാട്ടുകാരും പറയുന്നു. വേമ്പനാട് കായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറഞ്ഞതാണ് കുട്ടനാട്ടിലെ അനിയന്ത്രിത വെള്ളപ്പൊക്കത്തിനു കാരണം. ആലപ്പുഴ തണ്ണീർമുക്കം ഭാഗം ഉൾപ്പെടുന്ന വേമ്പനാട് സൗത്ത് സെക്ടറിന്റെ 82 ശതമാനം മേഖലകളിലും ആഴം രണ്ട് മീറ്ററിൽ കുറവാണെന്നാണു സെന്റർ ഫോർ അക്വാട്ടിക് റിസോഴ്‌സ് മാനേജ്‌മെന്റ് ആൻഡ് കൺസർവേഷൻ സമിതി കണ്ടെത്തിയത്. കഴിഞ്ഞ 90 വർഷത്തിനിടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി 85.7 ശതമാനം കുറഞ്ഞതായാണ് വിലയിരുത്തൽ. വേമ്പനാട്ടുകായലിലടക്കം ആഴം വർദ്ധിപ്പിച്ച് ജലസംഭരണശേഷി കൂട്ടുകയാണ് പ്രതിവിധി.
പ്രളയമുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ടെങ്കിലും കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പലായനത്തിനു സാദ്ധ്യത കുറവായിരിക്കും. പ്രളയം രൂക്ഷമായാൽ പോലും നാട്ടിൽത്തന്നെ തങ്ങാൻ പലരും നിർബന്ധിതരാവും. ജലനിരപ്പ് അമിതമായി ഉയർന്നാൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ അവതാളത്തിലാവും. കൊവിഡ് രോഗികൾ പല വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ജലനിരപ്പുയർന്നതോടെ കുട്ടനാട്ടിലെ വൈദ്യുതി, മൊബൈൽ ഫോൺ സംവിധാനങ്ങൾ നിശ്ചലമായത് ആശയവിനിമയത്തിനുള്ള വഴികളടച്ചിരുന്നു.
കിഴക്കൻ വെള്ളം കുട്ടനാടിനെ മുക്കാറുണ്ട്. ജലസംഭരണികൾ തുറന്നുവിടുമ്പോൾ കുട്ടനാട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് സംരക്ഷിക്കാൻ ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം വെള്ളത്തിലെ വരയായി. സ്വന്തമായി കരഭൂമിയുള്ള കുടുംബങ്ങൾക്ക് നിലം നികത്തലിനുള്ള അനുമതി നിഷേധിച്ചും കുട്ടനാട് പാക്കേജും പ്രളയ പദ്ധതികളും സുതാര്യമായി നടപ്പാക്കിയും കുട്ടനാടിന്റെ ദുരിതങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനാവും
ജിംസൺ ജോൺ, കുട്ടനാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |