പളസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമാക്കി സ്കൂൾ അധികൃതർ
ആലപ്പുഴ: ഓൺലൈൻ ക്ലാസും പരീക്ഷ റദ്ദാക്കലും യഥാവിധി നടക്കവേ, പ്ളസ് വൺ പരീക്ഷ എഴുതണമെങ്കിൽ യൂണിഫോം നിർബന്ധമാണെന്ന് ചില സ്കൂൾ മാനേജ്മെന്റുകൾ നിർബന്ധം പിടിക്കുന്നത് കൊവിഡ് കാലത്ത് തൊഴിൽ നഷ്ടം സഹിക്കുന്ന രക്ഷിതാക്കൾക്ക് തിരിച്ചടിയാവുന്നു. നിലവിൽ പ്ളസ് ടുവിൽ എത്തിക്കഴിഞ്ഞ കുട്ടികളാണ് ഇനി പ്ളസ് വൺ പരീക്ഷ എഴുതേണ്ടത്. ജില്ലയിലെ ഭൂരിഭാഗം മാനേജ്മെന്റുകളും വിദ്യാർത്ഥികൾക്ക് യൂണിഫോം സംബന്ധിച്ച് നിർദ്ദേശം നൽകിക്കഴിഞ്ഞു.
യൂണിഫോം തുണി ലഭ്യമാകുന്ന കടയുടെ പേരുൾപ്പടെയാണ് പല സ്കൂളുകളും അറിയിപ്പ് നൽകിയിരിക്കുന്നത്. നീട്ടിവച്ച പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് കെട്ടടങ്ങാത്ത സാഹചര്യത്തിൽ സ്കൂളിൽ എത്തിയുള്ള പരീക്ഷ നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്നിട്ടും യൂണിഫോം വാങ്ങാൻ മാനേജ്മെന്റുകൾ നിർബന്ധിക്കുകയാണെന്ന് രക്ഷിതാക്കൾ പരിതപിക്കുന്നു. പുതിയ അദ്ധ്യയന വർഷവും ഓൺലൈൻ സമ്പ്രദായം തുടർന്നാൽ, ഇപ്പോൾ വാങ്ങുന്ന യൂണിഫോം കൊണ്ട് പ്രയോജനമില്ലാതാകും. മാസങ്ങളായി ജോലി നഷ്ടപ്പെട്ടിരിക്കുന്ന രക്ഷിതാക്കളിൽ നിന്ന് യൂണിഫോമിന്റെ പേരിൽ കമ്മിഷൻ തുക അടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം സ്കൂൾ അധികൃതർ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥിരമായി തുണി സപ്ലൈ ചെയ്യുന്ന കടകളും, കമ്പനികളുമായി വിവിധ സ്കൂളുകൾ കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ശരിയായ അദ്ധ്യയനം പോലും സാദ്ധ്യമാകാത്ത കാലത്ത് യൂണിഫോമിന്റെ പേരിൽ കുട്ടികളെയും രക്ഷിതാക്കളയും സമ്മർദ്ദത്തിലാക്കുന്ന നടപടി ശരിയല്ലെന്ന് ഒരു വിഭാഗം അദ്ധ്യാപകരും പ്രതികരിക്കുന്നു.
സർക്കാർ തലത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ വരാത്ത സാഹചര്യത്തിൽ, സ്കൂളുകൾ സ്വയം സ്വീകരിക്കുന്ന ഇത്തരം നിർബന്ധ ബുദ്ധികൾക്കെതിരെ വിദ്യാഭ്യാസ വകുപ്പിനും, ഹയർ സെക്കൻഡറി ഡയറക്ടർക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കൾ. സ്കൂളുകളും അദ്ധ്യാപകരും വിവിധ വ്യാപാര കേന്ദ്രങ്ങളുമായി കമ്മിഷൻ വ്യവസ്ഥയിൽ നടത്തുന്ന യൂണിഫോം കച്ചവടത്തെ കുറിച്ച് വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്നും രക്ഷിതാക്കൾ പറയുന്നു.
മയമില്ലാത്ത ഫീസ്
കുട്ടികൾ സ്കൂളിന്റെ പടി കടക്കുന്നില്ലെങ്കിലും ഫീസ് ഇനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. പ്രതിസന്ധി കാലത്ത് രക്ഷിതാക്കളിൽ നിന്ന് പണം പിഴിഞ്ഞെടുക്കുന്ന സ്കൂളുകളുണ്ട്. പ്രീ പ്രൈമറി ക്ലാസുകളിൽ പോലും സെമസ്റ്റർ അടിസ്ഥാനത്തിൽ 5000 രൂപയ്ക്ക് മുകളിലാണ് ചില സ്ഥാപനങ്ങൾ വാങ്ങുന്നത്. കൈ കൊണ്ട് തൊടാത്ത കമ്പ്യൂട്ടറിനും സയൻസ് ലാബിനും വരെ ഫീസ് നൽകേണ്ടി വരുന്നു. പുത്തൻ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആദ്യ ഗഡു വാങ്ങിക്കഴിഞ്ഞു.
.......................
മാസങ്ങളായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല. യൂണിഫോം വാങ്ങണമെന്ന കർശന നിർദേശമാണ് സകൂളിൽ നിന്ന് ലഭിച്ചത്. വാങ്ങേണ്ട കടയുടെ പേരുൾപ്പടെയാണ് അറിയിപ്പ്. വ്യാപാര സ്ഥാനങ്ങളും സ്കൂളും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്ന് സംശയമുണ്ട്
പ്രേംലാൽ, രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |