വാർഡുതല സാനിട്ടേഷൻ കമ്മറ്റികൾ ഉടൻ കൂടണം
ആലപ്പുഴ : മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് വാർഡുതല സാനിട്ടേഷൻ കമ്മറ്റികൾ ഉടൻ കൂടണമെന്ന് കളക്ടർ എ.അലക്‌സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം നിർദ്ദേശിച്ചു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം വിളിച്ചത്.
എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഈ വർഷം ഇതുവരെ ജില്ലയിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. ആശാപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും വാർഡുതല ജാഗ്രതാ സമിതികളും പരിസര ശുചീകരണം, ബോധവത്കരണം, ഡ്രൈ ഡേ ആചരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്ന് യോഗം നിർദ്ദേശിച്ചു. ആലപ്പുഴ നഗരസഭ, മാരാരിക്കുളം സൗത്ത് , പുന്നപ്ര സൗത്ത്, പാലമേൽ, നെടുമുടി ഗ്രാമ പഞ്ചായത്തുകൾ ആരോഗ്യ വകുപ്പിന്റെ എലിപ്പനി ഹോട്ട് സ്‌പോട്ടുകളാണ്. ഇവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരും തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ പുലർത്തണം. ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ സൗത്ത്, കൈനകരി,പാണാവള്ളി, പുന്നപ്ര നോർത്ത്, പട്ടണക്കാട്, എഴുപുന്ന , വെളിയനാട് പഞ്ചായത്തുകൾ ഡെങ്കി ഹോട്ട് സ്‌പോട്ടുകളാണ്.
വാർഡ് തലത്തിൽ 30,000 രൂപ
ശുചീകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വാർഡ് അടിസ്ഥാനത്തിൽ ശുചിത്വ മിഷന്റെ 10000 രൂപ, ദേശീയ ആരോഗ്യ മിഷന്റെ 10000രൂപ, തനത് ഫണ്ടിൽ നിന്ന് എടുക്കാവുന്ന 10000 രൂപ എന്നിവയുൾപ്പടെ 30000 രൂപ വരെ ചെലവാക്കാം.
പകർച്ചവ്യാധി ബാധിതർ (2021 ൽ ഇതുവരെ)
എലിപ്പനി.....................46
ഡെങ്കിപ്പനി.................. 40
മലേറിയ.......................7
ഹെപ്പറ്റൈറ്റിസ് ബി...... 9
ചിക്കൻപോക്സ്........ 119
വൈറൽ പനി.................. 23296
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |