പ്രത്യേക പദ്ധതികൾക്ക് അനുവദിച്ചിരുന്നത് 45 ലക്ഷം
ആലപ്പുഴ: ആലപ്പുഴയിലെ നിർദ്ദിഷ്ട ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി നിർമ്മാണം പൂർത്തിയായില്ലെങ്കിൽ, ഇതോടനുബന്ധിച്ച് ഉറപ്പായിരുന്ന 3 നൂതന പദ്ധതികൾ കൂടി ജില്ലയ്ക്ക് നഷ്ടമാകും. ടീച്ചിംഗ് കം ട്രെയിനിംഗ് സെന്റർ, പഞ്ചർകർമ്മ തെറാപ്പി പരിശീലനം, റിസർച്ച് ഓറിയന്റഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ പദ്ധതികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പഞ്ചകർമ്മ ആശുപത്രിയുടെ തുടർ വികസനമെന്നോണം വിഭാവനം ചെയ്തിരുന്നത്. ഈ മൂന്നു വിഭാഗങ്ങൾക്കായി 45 ലക്ഷം രൂപയും മന്ത്രാലയം അനുവദിച്ചിരുന്നു.
യോഗ്യതയുള്ള 45 വീതം യുവതീ യുവാക്കൾക്ക് പ്രതിവർഷം പഞ്ചകർമ്മ തെറാപ്പിയിൽ പരിശീലനം നൽകി സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കാൻ കഴിയുന്നതായിരുന്നു പഞ്ചകർമ്മ തെറാപ്പി പരിശീലന കേന്ദ്രം. ടീച്ചിംഗ് കം ട്രെയിനിംഗ് സെന്ററിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഡോക്ടർമാർ, ഫാർമസി ജീവനക്കാർ എന്നിവർക്ക് ആധുനിക ചികിത്സാരീതികൾ പകർന്നു നൽകാനാവും. പഞ്ചകർമ്മത്തിലെ എല്ലാ വിഭാഗങ്ങളെയും ഏകീകരിച്ചുള്ള നൂതന ചികിത്സയും പരിശീലന കേന്ദ്രത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ആശുപത്രി നിർമ്മാണം വിവാദങ്ങളിൽ കുടുങ്ങി നിലച്ചതോടെ ജില്ലയ്ക്ക് നഷ്ടമാവുന്നത് ഈ നേട്ടങ്ങളൊക്കെയാണ്.
200ൽ അധികം രോഗികളെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കാൻ കഴിയുമായിരുന്ന പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണമാണ് ആലപ്പുഴ വലിയ ചുടുകാട്ടിൽ നഗരസഭ വിട്ടുനൽകിയ 60 സെന്റിൽ പാതിവഴിയിൽ നിൽക്കുന്നത്. കെ.സി. വേണുഗോപാൽ ലോക്സഭ അംഗമായിരിക്കെ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് നൽകിയ നിവേദനത്തെ തുടർന്നാണ് ആയുഷ് മന്ത്രാലയം പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്.
ശവപ്പറമ്പിലോ ആശുപത്രി!
പുന്നപ്ര വയലാൽ രക്തസാക്ഷി മണ്ഡപത്തിന് പിന്നിലായി, വലിയചുടുകാട് പൊതു ശ്മശാനത്തോട് ചേർന്നാണ് പഞ്ചകർമ്മ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണം. ശവപ്പറമ്പിലാണോ ആശുപത്രി നിർമ്മിക്കുന്നത് എന്ന ചോദ്യവുമായി തുടക്കം മുതലേ എതിർസ്വരങ്ങൾ ഉയർന്നു. പൂർത്തീകരിച്ച തൂണുകളിൽ ചിലതിന് ബലക്ഷയം കണ്ടതോടെയാണ് നിർമ്മാണം നിറുത്തിയത്. ബലക്ഷയം പരിഹരിക്കാൻ, കരാറുകാരായ ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡിന് നിർദ്ദേശം നൽകിയെങ്കിലും കൊവിഡ് കാരണം ജോലി ആരംഭിക്കാൻ കഴിയില്ലെന്ന് ഇവർ ആയുഷ് മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണത്തിൽ അനാസ്ഥ കാട്ടുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കും. ടൂറിസം ലോബികളും പ്രദേശിക രാഷ്ട്രീയ നേതാക്കളുമാണ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിനു പിന്നിൽ. ആശുപത്രിയുടെ പൂർത്തീകരണത്തിനായി പൊതുതാല്പര്യ ഹർജി നൽകും
അഡ്വ. സുഭാഷ് തീക്കാടൻ, പ്രസിഡന്റ്, ഫോറം ഫോർ ഹ്യൂമൻറൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ്
തറക്കല്ലിട്ടത് 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
ലക്ഷ്യമിട്ടത് 2015 ജനുവരി 27ന് കെട്ടിടനിർമ്മാണം പൂർത്തിയാക്കൽ
2014ൽ തൂണുകളുടെയും ആദ്യനിലയുടെയും കോൺക്രീറ്റ് പൂർത്തിയായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |