ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിറുത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിച്ചതോടെ സീറ്റുകൾ റിസർവ് ചെയ്യാൻ തിരക്കേറി. ജനശതാബ്ദി, ഇന്റർസിറ്റി, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ്, എറനാട് എക്സ്പ്രസ് എന്നിവയാണ് ആദ്യ ദിനത്തിൽ ജില്ലയിലൂടെ കടന്നുപോയത്.
ആലപ്പുഴ - ചെന്നൈ സെൻട്രൽ ഉൾപ്പടെ മറ്റ് സർവീസുകൾ പുനരാരംഭിക്കാൻ വൈകും. കഴിഞ്ഞ തവണ ട്രെയിൻ ഗതാഗതം പുനരാംഭിച്ചപ്പോൾ സ്റ്റോപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചത് യാത്രക്കാർക്ക് ഇരുട്ടടിയായിരുന്നു. എന്നാൽ ഇന്നലെ മുതൽ, മുമ്പ് അനുവദിച്ചിരുന്ന എല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തിത്തുടങ്ങിയത് ആശ്വാസമാണെന്ന് യാത്രക്കാർ പറയുന്നു. കേരളത്തിലും, തമിഴ്നാട്ടിലും ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെയാണ് വീണ്ടും ട്രെയിനുകൾ ഓടിത്തുടങ്ങിയത്. സ്റ്റേഷനിൽ നേരിട്ടെത്തിയും, ഓൺലൈൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. കൂടുതൽ സ്റ്റോപ്പുകളിൽ നിർത്തുന്ന പാസഞ്ചർ ട്രെയിനുകൾ തിരിച്ചു വന്നാലേ യാത്രാപ്രതിസന്ധിക്ക് പൂർണമായ പരിഹാരം ലഭിക്കൂവെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.
സീസൺ ടിക്കറ്റ് വരണം
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ട്രെയിൻ സർവീസുകൾ കൊവിഡ് കാലത്ത് സ്പെഷ്യൽ ട്രെയിനായാണ് ഓടുന്നത് എന്നതിനാൽ സീസൺ ടിക്കറ്റുകാർക്ക് യാത്ര അനുവദിക്കില്ല. നിത്യേന ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് സീസൺ ടിക്കറ്റ് എടുക്കുന്നതാണ് ലാഭം.
ഓൺലൈൻ റിസർവേഷന് മികച്ച പ്രതികരണം
സ്റ്റേഷനിൽ നിന്നും, ഓൺലൈൻ വഴിയും ബുക്കിംഗ്
സീസൺ ടിക്കറ്റുകളില്ല
എല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തും
ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന ട്രെയിനുകൾ
ജനശതാബ്ദി
ഇന്റർസിറ്റി
ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ്
ഏറനാട് എക്സ്പ്രസ്
ആദ്യ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ പുനരാരംഭിച്ച സർവീസുകൾ തന്നെ വരും ദിവസങ്ങളിലും തുടരും
- സ്റ്റേഷൻ മാനേജർ, റെയിൽവേ
ചെറിയ സ്റ്റോപ്പുകളിൽ പോലും നിർത്തുന്ന പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിച്ചാലെ സാധാരണക്കാരന് പ്രയോജനമുള്ളൂ. സീസൺ ടിക്കറ്റുകളും തിരിച്ചെത്തണം
- വേളോർവട്ടം ശശികുമാർ, പാസഞ്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |