ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിതം അകറ്റാൻ രാഷ്ട്രീയ തർക്കങ്ങളല്ല, കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും അതിന് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മന്ത്രിമാർ പലരും പലതരത്തിലാണ് കാര്യങ്ങൾ പറയുന്നത്. പ്രശ്നങ്ങൾ ജനപ്രതിനിധികൾ മുമ്പാകെയും സമൂഹമദ്ധ്യത്തിലും അറിയിക്കാനാണ് സേവ് കുട്ടനാട് ഫോറം പോലുള്ളവർ ശ്രമം നടത്തുന്നത്. ഇവരെ മാവോയിസ്റ്റുകൾ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ല. എല്ലാവരും ചേർന്ന് ഇവിടത്തെ ജനങ്ങളെ രക്ഷിക്കണം. നാട്ടിൽ ദുരിതം വരുമ്പോൾ പുതുതായി സംഘടനകൾ ഉയരും. കുട്ടനാടിന്റെ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ മാത്രമേ പദ്ധതികൾ നടപ്പാക്കാവു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ റോഡ് നവീകരണമാണോ സർക്കാരിന്റെ മുൻഗണനയെന്നും സതീശൻ ചോദിച്ചു.
കൈനരിയിൽ മടവീഴ്ചയിൽ ദുരിതം അനുഭവിക്കുന്ന കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. പ്രതിപക്ഷ നേതാവായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിൽ എത്തിയ വി.ഡി.സതീശൻ മൂന്ന് മണിക്കൂർ കൈനകരിയിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. നേതാക്കളായ അഡ്വ. എം.ലിജു, എ.എ.ഷുക്കൂർ, കെ.പി.ശ്രീകുമാർ, അനിൽബോസ്, അഡ്വ. സുദർശനകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |