ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയുടെ വേർപാടിന് ശേഷം ഇന്ന് ആദ്യ പിറന്നാൾ ദിനം കടന്നുവരുമ്പോൾ, ആ പോരാട്ട ജീവിതം അഭ്രപാളിയിൽ പകർത്തിയ ഓർമ്മകളിലേക്ക് മടങ്ങുകയാണ് യുവസംവിധായകൻ അഭിലാഷ് കോടവേലിൽ.
'കാലം മായ്ക്കാത്ത ചിത്രങ്ങൾ' എന്ന ഡോക്യുമെന്ററിയിലൂടെയായിരുന്നു ചേർത്തല സ്വദേശി അഭിലാഷ് ഗൗരിഅമ്മയുടെ ജീവിതത്തിന്റെ നേർസാക്ഷ്യം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചത്.
വിപ്ലവ നായികയുടെ ജീവിതത്തിനൊപ്പം കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ അവസ്ഥ കൂടി ഡോക്യുമെന്ററി ഒപ്പിയെടുത്തു. 2014ൽ ഗൗരിഅമ്മയുടെ ആത്മകഥ വായിച്ചതോടെ, കൂടുതൽ പഠനം നടത്തി ഒരു കവിതയെഴുതി നേരിൽ ചൊല്ലി കേൾപ്പിച്ചു. കവിതയിലെ ചില ഭാഗങ്ങൾ ഗൗരിഅമ്മ തിരുത്തിച്ചു. അന്നു നടന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളന വേദിയിൽ അഭിലാഷിനെക്കൊണ്ട് തന്നെ കവിത ആലപിപ്പിച്ചു. ഇതോടെ കവിത ആൽബമാക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ ഗൗരിഅമ്മയുടെ ജീവിതം ഒപ്പിയെടുക്കുന്ന ഡോക്യുമെന്ററിയാണ് തന്റെ സ്വപ്നമെന്ന് അഭിലാഷ് അറിയിച്ചതോടെ പൂർണപിന്തുണയുമായി ഗൗരിഅമ്മ ഒപ്പം നിന്നു.
ആറു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം തന്റെ കാമ്പസായ എറണാകുളം സെന്റ് തെരേസാസിൽ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് തിരികൊളുത്തിയതും ഗൗരിഅമ്മ ആയിരുന്നു. 2016ൽ ഡോക്യുമെന്ററി റിലീസായി. പിന്നീട് ഗൗരിഅമ്മയെ കുറിച്ച് അഭിലാഷ് രചിച്ച രണ്ട് കവിതകളും യൂ ടൂബിൽ ഹിറ്റായിരുന്നു. കാർക്കശ്യക്കാരിയായിരുന്ന ഗൗരിഅമ്മ തന്നോട് മകനോടെന്ന വാത്സ്യല്യത്തോടെ പെരുമാറിയിരുന്നതായി അഭിലാഷ് ഓർമ്മിക്കുന്നു.
വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, എം.എ. ബേബി, അഡ്വ. എ.എം. ആരിഫ് എം.പി, അഡ്വ. എ. ജയശങ്കർ തുടങ്ങിയവർ ഗൗരിഅമ്മയുമായുള്ള ഓർമ്മകൾ പങ്കിടുന്ന അഭിലാഷിന്റെ ഡോക്യുമെന്ററി 2016 മെയ് 13നാണ് റിലീസ് ചെയ്‌തത്. വസ്ത്രവ്യാപാര ഏജൻസി നടത്തുന്ന അഭിലാഷ് സ്കൂൾകാലം മുതൽ കലാരംഗത്തും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |