ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ വേലിയേറ്റത്തെ തുടർന്ന് തകർന്ന ഷട്ടർ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ രോഗികളുമായി വന്ന അഞ്ച് ആബുലൻസുകൾ അരമണിക്കൂറോളം ഗതാഗതക്കുരുക്കിൽ പെട്ടു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. തുടർന്ന് ക്രെയിൻ നീക്കിയ ശേഷമാണ് ആംബുലൻസുകൾ കടത്തിവിട്ടത്.
കഴിഞ്ഞ ദിവസമാണ് സ്പിൽവേയിലെ 40 ഷട്ടറുകളിലൊന്ന് വേലിയേറ്റത്തെ തുടർന്ന് തകർന്നത്. ഷട്ടർ ഉയർത്തുന്നതിനുള്ള ജോലികൾ രാവിലെ 11 ഓടെ ആരംഭിച്ചു. ഈ സമയമാണ് ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെട്ടത്. വീതികുറഞ്ഞ പാലമായതിനാൽ ക്രെയിൻ സ്ഥാപിച്ച ഭാഗത്തുകൂടി ആംബുലൻസുകൾക്ക് പോകാൻ കഴിയുമായിരുന്നില്ല. പിന്നീട് ആംബുലൻസുകൾ കടത്തിവിട്ടശേഷം വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്ന തരത്തിൽ ക്രെയിൽ വീണ്ടും സ്ഥാപിച്ച് ഷട്ടർ ഉയർത്തി.
തകർന്ന ഷട്ടറിന്റെ ഭാഗത്ത് മണൽ ചാക്കുകൾ നിരത്തി ഉപ്പുവെള്ളത്തിന്റെ കയറ്റം തടയാനുള്ള ശ്രമത്തിലാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ. രണ്ടാംകൃഷിക്ക് വിത നടത്തിയ കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിലാണ്. 30,000 ഹെക്ടർ കൃഷിയെയാണ് ഷട്ടർ തകരാർ ബാധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |