ആലപ്പുഴ : നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ബിരിയാണി കഴിച്ച കുട്ടികൾ ഉൾപ്പെടെ 40 പേർ ഛർദ്ദിയെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി. സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി എന്നീ വാർഡുകളിൽ നിന്നുള്ളവരാണ് ഇന്നലെ രാവിലെ ജനറൽ ആശുപത്രി, വനിത-ശിശു ആശുപത്രി എന്നിവിടങ്ങളിൽ എത്തിയത്. ആരുടെയും നിലഗുരുതരമല്ല. കുട്ടികളിൽ എട്ടു മുതൽ 16 വയസുവരെ പ്രായമുള്ളവരുണ്ട്. രോഗ ശമനമുണ്ടായതോടെ ഇന്നലെ വൈകിട്ടോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങി.
ബിരിയാണിക്ക് ഉപയോഗിച്ച ഇറച്ചിയിലെ ഗുണ നിലവാരമില്ലായ്മയാണ് ഛർദ്ദിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നഗരത്തിൽ ചില സംഘടനകൾ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. അവിടെ നിന്നുള്ള ആഹാരം കഴിച്ചവർക്കാണോ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്ന് പരിശോധിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
'' ഛർദ്ദിയുടെ കാരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ്, ജല അതോറിട്ടി, ഭക്ഷ്യ സുരക്ഷവകുപ്പ് എന്നിവ സംയുക്തമായി പരിശോധിക്കും. രോഗ വ്യാപനം തടയാൻ ആവശ്യമായ കരുതൽ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണം. തിളപ്പിച്ചാറിച്ച വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ഭക്ഷണശുചിത്വം പാലിക്കണം.
ഡോ.എൽ. അനിതകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |