ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി നാലാം ക്ലാസുകാരി
അമ്പലപ്പുഴ: ബോട്ടിൽ ആർട്ടിൽ വിസ്മയം തീർത്ത 9 വയസുകാരിയുടെ കരവിരുതിന് രാജ്യാന്തര അംഗീകാരം. നീർക്കുന്നം കാട്ടൂക്കാരൻ പറമ്പിൽ ഷാജി - ഷഹനാസ് ദമ്പതികളുടെ മകളും നീർക്കുന്നം എസ്.ഡി.വി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഐദ ഫാത്തിമയാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയത്. ലോക്ക് ഡൗണിന്റെ ആരംഭകാലത്ത് ബോറടി മാറ്റാനായാണ് ഐദ ബോട്ടിൽ പെയിന്റിംഗ് ആദ്യം പരീക്ഷിച്ചത്. കുട്ടിക്കാലം മുതലേ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്ന ഐദ, ഉമ്മ ഷഹനാസ് കൊണ്ടുവന്ന പാൽ കുപ്പിയിലാണ് പെയിന്റിംഗ് തുടങ്ങിയത്. പിന്നീട് വിവിധയിനം കുപ്പികളിൽ ആർട്ട് വർക്കുകൾ പരീക്ഷിച്ചു.
കൊണ്ടാട്ടം,മൊട്ടത്തോട്, ക്ലേ, മണ്ണ്, പേപ്പർ, തുടങ്ങിയവ ഉപയോഗിച്ച് കുപ്പികളിൽ മനോഹരമായി ചെയ്ത ആർട്ട് വർക്കുകൾ ആരെയും ആകർഷിക്കും. 40 ഓളം കുപ്പികളിൽ ആർട്ട് വർക്കു കഴിഞ്ഞപ്പോൾ പത്താം ക്ലാസുകാരിയായ ജ്യേഷ്ഠത്തി ആൽഫിയ ഫാത്തിമയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിലേക്ക് ഇവയുടെ ഫോട്ടോയും വീഡിയോകളും അയച്ചുകൊടുത്തത്. 10 വയസിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ബോട്ടിൽ ആർട്ടുവർക്ക് ചെയ്ത ലിസ്റ്റിൽ ഐദ ഫാത്തിമയുടെ പേരു വന്നതായി ഏപ്രിൽ 26ന് അറിയിപ്പുകിട്ടി. കഴിഞ്ഞ ശനിയാഴ്ച പോസ്റ്റൽ വഴി മെഡലും സർട്ടിഫിക്കറ്റും വീട്ടിലെത്തി. ഇതോടെ എല്ലായിടത്തു നിന്നും അഭിനന്ദനപ്രവാഹമായിരുന്നു. മകൾക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗൾഫിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ഷാജിയും. കവിത, മാപ്പിളപ്പാട്ട്, ഡാൻസ് തുടങ്ങിയവയിലും കഴിവു തെളിയിച്ച ഈ കൊച്ചുമിടുക്കി സഹോദയ ഫെസ്റ്റിവലുകളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഉമ്മയ്ക്ക് ജന്മദിന സമ്മാനമായി ഐദ നൽകിയതും ബോട്ടിൽ പെയിന്റിംഗാണ്. ഗൾഫിൽ നിന്ന് പിതാവ് എത്തുമ്പോൾ വരുമ്പോൾ സമ്മാനിക്കാനും നല്ലൊരു ബോട്ടിൽ ആർട്ട് വർക്ക് കാത്തുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |