ആലപ്പുഴ : ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം അടുത്തയാഴ്ച്ച ആരംഭിക്കും. സ്ഥലത്തിന്റെ വിലയും കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും മൂല്യനിർണയം പൂർത്തീകരിച്ചവർക്കാണ് പണം നൽകുന്നത്. ആദ്യഘട്ടത്തിൽ 681 ഉടമകളുടെ നഷ്ടപരിഹാരമായി 618കോടി രൂപയാണ് ദേശീയപാത അതോറട്ടറി അനുവദിച്ചിട്ടുള്ളത്.
അമ്പലപ്പുഴ താലൂക്കിൽ 447, കാർത്തികപ്പള്ളിയിൽ 122, ചേർത്തല താലൂക്കിൽ 112 പേർക്കുമാണ് തുക വിതരണം. മതിയായ രേഖകളുമായി എത്തി പണം കൈപ്പറ്റണമെന്ന വിവരം ബന്ധപെട്ട തഹസീൽദാർമാർ ഫോൺ സന്ദേശം വഴി ഭൂഉടമകളെ അറിയിച്ചു.
ജില്ലയിൽ പാതയുടെ വികസനത്തിന് 107ഹെക്ടർ സ്ഥലമാണ് വേണ്ടത്. നാല് തവണയായി 105.02 ഹെക്ടർ സ്ഥലമാണ് ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ വൈകാതെ പൊളിച്ചു നീക്കുന്നതിനുള്ള നടപടി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. തുറവൂർ മുതൽ ഓച്ചിറവരെയുള്ള പാതയുടെ വികസനത്തിനായി 8,250 വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലുള്ള 4354 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇല്ലാതാകും. ഒരു ഡെപ്യൂട്ടികളക്ടറുടെ നേതൃത്വത്തിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിലായി മൂന്ന് തഹസിൽദാർമാരുടെ സംഘമാണ് സ്ഥലം ഏറ്റെടുക്കൽ ജോലികൾ പൂർത്തീകരിച്ചത്.
ഓരോ പ്രദേശത്തിന്റെയും അടിസ്ഥാന വില അടിസ്ഥാനമാക്കിയാണ് വസ്തുവിന് വില നിർണയിച്ചിട്ടുള്ളത്. നഷ്ടപരിഹാരത്തുക നൽകിയ ശേഷമേ ഒഴിപ്പിക്കലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റലും ആരംഭിക്കുകയുള്ളൂ. ജില്ലയിൽ 2018 ഫെബ്രുവരി 18, 2020 ജനുവരി 20, 2021 ജനുവരി 19 എന്നിങ്ങനെ മൂന്ന് തവണയായിട്ടായിരുന്നു വിജ്ഞാപനം. ആദ്യവിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂഉടമകൾക്ക് പരസ്യ തീയതി മുതൽ 12ശതമാനം പലിശയും അടിസ്ഥാന വിലയ്ക്ക് ഒപ്പം ലഭിക്കും. കരഭൂമിക്ക് രണ്ടു മുതൽ 5.5ലക്ഷം രൂപവരെയും നിലത്തിന് 1.25 മുതൽ 2.5 ലക്ഷംരൂപ വരെ വില ലഭിക്കും.
നഷ്ടപരിഹാരം
തുറവൂർ മുതൽ ഓച്ചിറ വരെ
ഏറ്റെടുക്കേണ്ട ഭൂമി..............................107ഹെക്ടർ
ഏറ്റെടുത്തത്........................................ 105.02ഹെക്ടർ
ആവശ്യമായ തുക............................... 2900കോടി
വസ്തു ഉടമകൾ........................................8,250
പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ...........4354
.......................
ആദ്യഘട്ടത്തിൽ
618
അനുവദിച്ച തുക 618കോടി
681
അർഹരായ ഉടമകൾ 681പേർ
.................................
വിലനിർണയം പൂർത്തീകരിച്ച് റിപ്പോർട്ട് ലഭിച്ച ഓരോ വ്യക്തിക്കുമുള്ള നഷ്ടപരിഹാരത്തുക വിതരണം അടുത്ത ആഴ്ച ആരംഭിക്കും. തുക കൈപ്പറ്റണമെന്ന വിവരം ഭൂവുടമകളെ അറിയിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു മാസത്തിനുള്ളിൽ തുക വിതരണം പൂർത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട തഹസീൽദാർമാർ വ്യക്തികൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.
ഡെപ്യൂട്ടി കളക്ടർ (എൽ.എ), എൻ.എച്ച് വിഭാഗം
...............................
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |