ആലപ്പുഴ: ട്രോളിംഗ് നിരോധനത്തെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മീൻവരവ് കൂടിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന ശക്തമാക്കി. 'ഓപറേഷൻ സാഗർ റാണി' എന്ന് പേരിട്ട പരിശോധനയിലൂടെ ഫോർമാലിൻ കലർത്തിയ മീനുകൾ പിടികൂടി നശിപ്പിച്ചു.
ചൂര, കേര, മങ്കട, അയല തുടങ്ങിയ ഇനം മീനുകളാണ് ജില്ലയിലെ പ്രമുഖ മാർക്കറ്റുകളിൽനിന്നും കഴിഞ്ഞ ആഴ്ചകളിൽ പിടികൂടിയത്.
.ചെങ്ങന്നൂർ, ആലപ്പുഴ, മാവേലിക്കര മേഖലകളിൽ മൂന്ന് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ പതിനൊന്നു കേന്ദ്രങ്ങളിൽനിന്ന് ഫോർമാലിൻ കലർത്തിയ 300 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കാർത്തികപ്പള്ളി താലൂക്കിൽ പട്ടോളി മാർക്കറ്റ്, ഡാണാപ്പടി, പുല്ലുകുളങ്ങര, കണ്ടല്ലൂർ മാർക്കറ്റുകളിൽ നിന്ന് കഴിഞ്ഞ ദിവസം 127 കിലോ മത്സ്യം പിടിച്ചെടുത്തു.മനുഷ്യരിൽ ഗുരുതരമായ രോഗങ്ങൾക്കു കാരണമാകുന്ന ഫോർമാലിൻ കലർത്തിയാൽ മീനുകൾ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. പരാതികൾ വ്യാപകമായതോടെയാണ് മായംചേർത്ത മത്സ്യം കണ്ടെത്താനുള്ള ഓപ്പറേഷൻ സാഗർ റാണി പരിശോധന ശക്തമാക്കിയത്.
ആരോഗ്യത്തിന് ഹാനികരം
മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇത് മത്സ്യങ്ങളിൽ പുരട്ടിയാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഫോർമാലിൻ അധികമായി ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
...
'' ട്രോളിംഗ് നിരോധനത്തിന് മുമ്പും ജില്ലയിൽ മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തിയിരുന്നു. വ്യാപക പരാതിയെതുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓപറേഷൻ സാഗർ റാണി പരിശോധന ശക്തമാക്കിയത്. ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യപ്രവർത്തകരും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
(ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |