ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ജില്ലയിലെ ചില സി.പി.എം നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിമർശനങ്ങളിലും പ്രചാരണങ്ങളിലും അണികളിൽ പ്രതിഷേധം കനക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സുധാകരന് നേരെയുള്ള കടന്നാക്രമണം പാർട്ടിയിലെ എല്ലാം അതിരുകളും കടന്നുള്ളതാണെന്നാണ് പ്രവർത്തകരുടെ പക്ഷം. കെ.ആർ. ഗൗരിഅമ്മയ്ക്കും വി.എസ്. അച്യുതാനന്ദനും ശേഷമുള്ള മുതിർന്ന നേതാവെന്ന പരിഗണന പോലുമില്ലാതെയാണ് ചില നേതാക്കളുടെ പ്രതികരണം. ഈ വിഷയങ്ങളിൽ സുധാകരൻ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും അസ്വസ്ഥനാണെന്ന് അറിയുന്നു.
തിരഞ്ഞെടുപ്പു കാലത്ത് സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടെ ജില്ലയിൽ സജീവമായിരുന്നില്ലെന്നാണ് ചില നേതാക്കൾ പ്രചരിപ്പിക്കുന്നത്. ഇത് പാർട്ടി നേതൃത്വം തള്ളിയിട്ടുണ്ട്. സുധാകരൻ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നുവെന്ന് ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 27 വാർഡുകളിൽ നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാൽ, ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 25 വാർഡുകളിൽ 1500 ലധികം വോട്ടുകൾക്ക് ഇടതുമുന്നണി പിന്നാക്കം പോയി. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കൊപ്പം മുഴുവൻ സമയവുമുണ്ടായിരുന്ന തോമസ് ഐസക്കിനെ പോലെ സുധാകരൻ പ്രവർത്തിച്ചില്ലെന്നായിരുന്നു ഒരു നേതാവിന്റെ ആരോപണം. സുധാകരൻ ശക്തമായി പ്രവർത്തിച്ചതുകൊണ്ടാണ് നഗരപരിധിയിൽ നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം സലാമിന് ലഭിച്ചതെന്ന് പാർട്ടി പ്രവർത്തകർ തന്നെ പറയുന്നു.
തിരഞ്ഞെടുപ്പിൽ സുധാകരൻ സജീവമായിരുന്നുവെന്ന റിപ്പോർട്ടാണ് ഇടതുമുന്നണി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി പാർട്ടിക്ക് നൽകിയത്. ഇതെല്ലാം മറച്ചുവച്ച് ചില നേതാക്കൾ മറ്റു ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |