ആലപ്പുഴ: കൊവിഡിന് പുറമേ കൊതുകുജന്യ പകർച്ചവ്യാധികൾ വ്യാപകമാകുമ്പോഴും വിവിധ ജില്ലകളിൽ 'ജില്ലാ മലേറിയ ഓഫീസറു'ടെ കസേരയിൽ ഇരിക്കാൻ ആളില്ല. വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ എന്നാണ് ഈ തസ്തികയുടെ പുതിയ പേര്.
തൃശൂർ, കൊല്ലം, വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഒഴിവുള്ളത്. ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് എൻഡമോളജിസ്റ്റ്, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരിൽ നിന്ന് 2019ൽ അപേക്ഷ ക്ഷണിച്ചിരുന്നു. സുവോളജിയിൽ ബിരുദം നിർബന്ധമായിരുന്നു. നിരവധിപേർ അപേക്ഷ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, തസ്തികയിലേക്ക് യോഗ്യരല്ലാത്തവരുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടതായും ഉദ്യോഗാർത്ഥികൾ പറയുന്നു.
പ്രാണീജന്യ രോഗങ്ങൾ നിയന്ത്രിക്കേണ്ട ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളിൽ ബയോളജിസ്റ്റ് തസ്കികയും ഒഴിഞ്ഞുകിടക്കുകയാണ്. കണ്ണൂർ, കാസർകോട്, വയനാട്, കോട്ടയം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബയോളജിസ്റ്റുകളില്ലാത്തത്. കൊതുകുകളുടെ സാന്ദ്രത, വിവിധയിനം കൊതുകുവർഗങ്ങൾ പരത്താൻ സാദ്ധ്യതയുള്ള രോഗങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണവും പഠനവും നടത്തേണ്ടവരാണ് ബയോളജിസ്റ്റുകൾ.
പ്രാണീജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ബയോളജിസ്റ്റ്, ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ എന്നിവരുടെ ഒഴിവുകൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ സംസ്ഥാനത്ത് കൊവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളും വ്യാപകമാകാൻ സാദ്ധ്യത കൂടുതലാണ്.
ആരോഗ്യവകുപ്പ് ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |