ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ഇനിയും തീരുമാനമായില്ല.
തുറവൂർ മുതൽ ഓച്ചിറ വരെ സ്ഥലമെടുപ്പ് പൂർത്തിയാകുമ്പോൾ ചെറുതും വലുതുമായ 1500ൽ അധികം കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും. ഇതിൽ 95 ശതമാനവും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുനരധിവാസ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ വാടക കരാർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വാടക കരാർ അനുസരിച്ചാണ് നിലവിലെ കടച്ചവടക്കാർ പ്രവർത്തിക്കുന്നത്. പഞ്ചായത്ത്, നഗരസഭ അതിർത്തികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് എടുത്തിട്ടുണ്ട്. ഈ ലൈസൻസ് പ്രകാരവും കെട്ടിട ഉടമയുടെ, 200 രൂപ പത്രത്തിൽ എഴുതിയിട്ടുള്ള വാടക കരാർ അനുസരിച്ചും പല വ്യാപാരികളും ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് ദേശീപാത അതോറിട്ടിക്ക് കൈമാറി കഴിയുമ്പോൾ കെട്ടിടം ഒഴിയണം. നിലവിൽ കച്ചവടക്കാർക്ക് പുനരധിവാസം ഏതുവിധം നടപ്പാക്കണമെന്ന് വ്യക്തമായ നിർദ്ദേശം ബന്ധപ്പെട്ട അധികൃതർക്ക് ലഭിച്ചിട്ടില്ല. സ്ഥലമെടുപ്പ് സംബന്ധിച്ച് മുൻ ധനം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ അന്ന് വ്യാപാരി സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ കച്ചവടസ്ഥാപനം നടത്തുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും വാക്കാൽ ഉറപ്പു നൽകിയതായി ഭാരവാഹികൾ പറയുന്നു.
വാടക കരാറുകൾ ഇല്ലാതെയും കടച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗതമായ നടത്തുന്ന കടമുറി ഒഴിയാൻ കോടതിയെ സമീപിച്ച ഉടമകൾക്ക് എതിരായ വിധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക്, രജിസ്റ്റർ ചെയ്ത വാടക കരാർ എങ്ങനെ ഹാജരാക്കാൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
....................................
107 ഹെക്ടർ: ജില്ലയിൽ ദേശീയപാത വികസനത്തിന് ഏറ്റെടുക്കേണ്ട സ്ഥലം
105.02 ഹെക്ടർ: നാലു തവണയായി ഇതിനകം ഏറ്റെടുത്തത്
8250: ഭൂവുടമകൾ
4354: കെട്ടിടങ്ങളും വീടുകളും
..............................
കടക്കെണിയിൽ
ഒഴിപ്പിക്കപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരിൽ 90 ശതമാനവും വായ്പ ഉള്ളവരാണ്. കൊവിഡ് മൂലം ഒന്നര വർഷമായി ദുരിതത്തിലാണ് ഈ വ്യാപാരികൾ. പഞ്ചായത്ത് ലൈസൻസുള്ള മൂന്ന് വ്യാപാരികൾ ചേർന്ന് ഒരുക്ഷം രൂപ വീതം വായ്പടുത്തിട്ടുണ്ട്. വസ്തു ജാമ്യം വച്ച് വൻ തുക വായ്പ എടുത്തവരും നിരവധി. രജിസ്റ്റർ ചെയ്ത വാടക കരാറിലല്ല ഇവരൊക്കെ കച്ചവടം നടത്തുന്നത്.
വേണം സമിതി
സ്ഥലം ഏറ്റെടുക്കുമ്പോൾ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണാൻ ജില്ലതലത്തിൽ കളക്ടർ ചെയർമാനായി ജനപ്രതിനിധികളും സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. ജില്ലയിൽ സമിതി രൂപീകരിച്ചിട്ടില്ല. നിലവിലെ നിയമത്തിൽ ഇളവ് കിട്ടണമെങ്കിൽ സമിതി തീരുമാനം വേണം
....................................
ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുമ്പോൾ വ്യാപാരികളെ പുനരധിവസിപ്പിക്കുകയോ അർഹമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണം. മുമ്പ് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടാലും കടമുറി ഒഴിയില്ല
രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |