SignIn
Kerala Kaumudi Online
Saturday, 20 April 2024 12.25 AM IST

സങ്കടക്കടലിൽ നീന്തി ഇരട്ട സഹോദരിമാർ

twins

പൂച്ചാക്കൽ: മറ്റുള്ളവരെപ്പോലെ നടക്കാനും ഓടാനും കൊതിയാണ് അഖിലയ്ക്കും അഖിദയ്ക്കും. പക്ഷെ, ഇരുന്നിടത്തു നിന്ന് ഒന്നെഴുന്നേറ്റു നിൽക്കാൻ പോലും തങ്ങൾക്കാവില്ലെന്ന യാഥാർത്ഥ്യം അറിയുന്നതോടെ ആ കണ്ണുകൾ നനവണിയും. 23 വയസുള്ള ഇരട്ട സഹോദരിമാരാണ് ഉളവയ്പ്പ് പനച്ചിക്കൽ വീട്ടിൽ ഓമനയുടെ മക്കളായ അഖിലയും അഖിദയും. ജന്മനാ അരയ്ക്ക് താഴെ തളർന്ന ഇരുവരും മുട്ടിലിഴഞ്ഞാണ് വീടിനുള്ളിൽ സഞ്ചരിക്കുന്നത്. ഇവർ രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛൻ ബാലചന്ദ്രൻ മരിച്ചു. മേസ്തിരിപ്പണിക്കാരനായിരുന്ന ബാലചന്ദ്രന്റെ മരണശേഷം മറ്റ് വീടുകളിൽ ജോലിക്ക് പോയാണ് ഓമന കുടുംബം പുലർത്തുന്നത്.

ജനിച്ച് ആറുമാസം മുതൽ അഖിലയ്ക്കും അഖിദയ്ക്കും ഒത്തിരി ചികിത്സകൾ ചെയ്തു. ആയുർവേദം, അലോപ്പതി​, ഹോമി​യോ തുടങ്ങി​ എല്ലാം പരീക്ഷിച്ചു. കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. അച്ഛൻ കുഴഞ്ഞുവീണു മരിച്ചതോടെ എല്ലാം താളം തെറ്റി. ഓമന വീട്ടുജോലിക്ക് പോയി സ്വരുക്കൂട്ടിയ പണം കൊണ്ട് അഖിലയ്ക്കും അഖിദയ്ക്കും ആറ് മാസം മുമ്പ് തുടങ്ങിയ ആയുർവേദ ചികിത്സ ഫലം കണ്ട് തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ വരവ്. ഇതോടെ ചികിത്സ മുടങ്ങി. ആറുമാസത്തെ തുടർ ചികിത്സകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് വൈദ്യർ പറഞ്ഞ കാര്യം വിവരിക്കുമ്പോൾ ഓമനയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. കുട്ടികൾക്ക് കിട്ടുന്ന പെൻഷൻ തുകയാണ് ഓമനയ്ക്ക് ഏക ആശ്വാസം. ചെറിയ മഴയിൽ പോലും ചെളിക്കുണ്ടാകുന്ന മുറ്റവും നടവഴിയും നന്നാക്കിയാൽ വീൽച്ചെയറിൽ ഇരുന്ന് പുറംലോകം കാണാമായിരുന്നുവെന്ന് അഖിദ പറഞ്ഞപ്പോൾ അതിന് കണ്ണീരിന്റെ നനവുണ്ടായി​രുന്നു.

ഒന്നര കിലോമീറ്റർ ദൂരെയുള്ള ഉളവയ്പ്പ് ഗവ. പ്രൈമറി സ്ക്കൂളിലാണ് അഖിലയും അഖിദയും പഠിക്കാൻ ചേർന്നത്. അമ്മയുടെ ഒക്കത്തിരുന്നും അച്ഛന്റെ സൈക്കിളിലിരുന്നുമായിരുന്നു യാത്ര. അച്ഛന്റെ മരണത്തോടെ നാലാം ക്ലാസിൽ പഠനം നിറുത്തി. പതിനെട്ട് കഴിഞ്ഞപ്പോൾ തുല്യതാ പരീക്ഷയെഴുതി പത്താംക്ലാസ് ജയിച്ചു. വാഴത്തറവെളി അസീസി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇപ്പോൾ . കൊവിഡ് മൂലം ഒരു വർഷമായി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈനായി നടക്കുന്നുണ്ടെങ്കിലും സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പങ്കെടുക്കാനാകുന്നില്ല. രണ്ടുപേർക്കും കൂടി ഒരു ഫോണെങ്കിലും മതി എന്നാണ് അഖില പറയുന്നത്.

""ഈ കുടുംബത്തിന്റെ ദുരിതം നേരിട്ടറിയാം. സാദ്ധ്യമായ സഹായങ്ങൾ ചെയ്യും.

അംബികാ ശശിധരൻ,

മെമ്പർ, തൈക്കാട്ടുശേരി പഞ്ചായത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.