SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.34 PM IST

തുരുമ്പിച്ച് നശിക്കുന്നു, കുട്ടനാടൻ ബ്രാൻഡ് !

ambala
തകഴി റൈസ് മില്ലിനായി നിർമ്മിച്ച കെട്ടിടം

തകഴി റൈസ് മിൽ നിർമ്മാണം പാതിവഴിയിൽ നിലച്ചു

അമ്പലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ നെല്ല് 'കുട്ടനാടൻ ബ്രാൻഡ്' അരിയായി വിപണിയിലിറക്കുകയെന്ന ലക്ഷ്യത്തോടെ തകഴിയിൽ നിർമ്മാണം ആരംഭിച്ച മോഡേൺ റൈസ് മിൽ പാതിവഴിയിൽ തുരുമ്പിച്ചു നശിക്കുന്നു. 54.25 ലക്ഷം വരെ മുടക്കിയ ശേഷം ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവാതെ കെട്ടിടവും യന്ത്രങ്ങളും നാശോൻമുഖമായിട്ടും അധികൃതർക്ക് തെല്ലുമില്ല നൊമ്പരം.

അപ്പർകുട്ടനാട്ടിലെ എടത്വ, തകഴി, വീയപുരം, തലവടി എന്നിവിടങ്ങളിലെ 134 പാടശേഖരങ്ങളിലെയും ലോവർ കുട്ടനാട്ടിലെ ചമ്പക്കുളം, നെടുമുടി, മുട്ടാർ എന്നിവിടങ്ങളിലെ നൂറോളം പാടശേഖരങ്ങളിലെയും നെല്ല് കാലടിയിലെ സ്വകാര്യ മില്ലുകാരാണ് സിവിൽ സപ്ളൈസിനു വേണ്ടി സംഭരിക്കുന്നത്. കിഴിവിന്റെയും മറ്റും പേരിൽ കർഷകരെ പരമാവധി ചൂഷണം ചെയ്യാൻ സകല അടവുകളും ഇവർ എല്ലാവർഷവും പുറത്തിറക്കാറുണ്ട്. 100 കിലോ നെല്ലിന് 68 കിലോ അരി തിരികെ നൽകണമെന്നാണ് സിവിൽസപ്ളൈസ് അധികൃതരും മില്ലുകാരുമായുള്ള കരാർ. എന്നാൽ, തകഴിയിൽ റൈസ് മിൽ പ്രവർത്തനം ആരംഭിച്ചാൽ സ്വകാര്യ മില്ലുകാരെ ഒഴിവാക്കി, സിവിൽ സപ്ളൈസ് മുഖേന ഇവിടെത്തന്നെ നെല്ല് അരിയാക്കി മാറ്റാനാവും.

1999 ൽ നായനാർ സർക്കാരിന്റെ കാലത്താണ് വെയർഹൗസ് കോർപ്പറേഷനു കീഴിൽ സംസ്ഥാനത്ത് 3 മില്ലുകൾ തുടങ്ങാൻ തീരുമാനമായത്. തകഴിക്കൊപ്പം കോട്ടയം ജില്ലയിലെ വൈക്കം, പാലക്കാട്ടെ ആലത്തൂർ എന്നിവിടങ്ങളിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. പാലക്കാട്ടെ മില്ല് പ്രവർത്തനം തുടങ്ങി.

തകഴി മില്ല്

 മുൻ കൃഷിമന്ത്രി കൃഷ്ണൻ കണിയാംപറമ്പിൽ 2000 ഫെബ്രുവരിയിൽ തറക്കല്ലിട്ടു

 സംഭരണ ഗോഡൗൺ, നെല്ലുകുത്തു വിഭാഗം, അരി സംഭരണ വിഭാഗം, ഓഫീസ്

 8 മണിക്കൂർ വീതമുള്ള രണ്ടു ഷിഫ്റ്റുകളിലായി 40 ടൺ നെല്ല് ഒരു ദിവസം അരിയാക്കാൻ പദ്ധതി

 സംഭരണ ശേഷി 20 ടൺ, 2007ലെ കൃഷിമന്ത്രി മുല്ലക്കര പുനരാരംഭമെന്ന പേരിൽ വീണ്ടും തറക്കല്ലിട്ടു

....................................

 ₹ 1.70 കോടി: മില്ലിന് പ്രതീക്ഷിച്ച നിർമ്മാണ ചെലവ്

 ₹ 54.25 ലക്ഷം: ഇതിനോടകം ചെലവിട്ട തുക

 1.62 ഏക്കർ: മില്ലിനു വേണ്ടി ഏറ്റെടുത്ത സ്ഥലം

 1,000: നേരിട്ടുള്ള തൊഴിൽ സാദ്ധ്യത

 500: പരോക്ഷ തൊഴിൽ സാദ്ധ്യത

............................................

കര, ജല, റെയിൽ മാർഗങ്ങൾ

പ്രവർത്തനം പാതിവഴിയിൽ നിലയ്ക്കുകയും യന്ത്രങ്ങൾ തുരുമ്പിച്ചു തുടങ്ങുകയും ചെയ്തതോടെ ഇവയിൽ ചിലത് ആലത്തൂരിലേക്ക് കൊണ്ടുപോയി. കെട്ടിടം ജീർണിച്ച് കുറെ ഭാഗം തകരുകയും ചെയ്തു. ഇ.കെ. നായനാർ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള സർക്കാരുകൾ മാറിമാറി നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴാവുകയായിരുന്നു. കര, ജല മാർഗ്ഗവും, റെയിൽ മാർഗ്ഗവും തകഴിയിലെ റൈസ് മില്ലിന്റെ പ്രധാന പ്രത്യകതകളിൽ ഒന്നായിരുന്നു.

തകഴിയിലെ റൈസ് മിൽ യാഥാർത്ഥ്യമായാൽ മില്ലുടമളുടേയും ഏജന്റുമാരുടേയും ചൂഷണത്തിൽ നിന്ന് കർഷകർക്ക് മോചനം ലഭിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പറഞ്ഞ രണ്ടു മില്ലുകളിൽ ഒന്ന് മുളക്കുഴയിലും, രണ്ടാമത്തേത് തകഴിയിലുമാണെന്ന് മന്ത്രി.പി.പ്രസാദ് ഉറപ്പു നൽകിയിട്ടുണ്ട്

അഡ്വ.സുപ്രമോദ്, അഖിലേന്ത്യാ കിസാൻ സഭ ജില്ല കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ

.................................

തകഴിയിലെ റൈസ് മില്ലിന് തടസം നിൽക്കുന്നത് സ്വകാര്യ മില്ല് ലോബികളാണ്. കുട്ടനാടിന്റെ മുഖഛായ തന്നെ മാറുമായിരുന്ന പദ്ധതിയാണിത്. ചൂഷണത്തിൽ നിന്നു കർഷകർക്ക് മോചനവും ലഭിക്കുമായിരുന്നു

ഡി.സുഭാഷ്, മുൻ പഞ്ചായത്തംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.