കിറ്റ് വിതരണത്തിലെ കമ്മിഷൻ കുടിശിക
ആലപ്പുഴ: കൊവിഡ് കാലത്തെ ആശ്വാസമെന്നോണം ആരംഭിച്ച സൗജന്യ കിറ്റ് വിതരണത്തിന് കമ്മിഷൻ കിട്ടാതെ റേഷൻ വ്യാപാരികൾ വലയുന്നു. 2020 ഏപ്രിലിലാണ് മാസാമാസമുള്ള കിറ്റ് വിതരണം ആരംഭിച്ചത്. ഇതുവരെ 12 മാസം പൂർണമായും ഒരു മാസം ഭാഗികമായും വിതരണം ചെയ്തെങ്കിലും കമ്മിഷൻ കാര്യത്തിൽ സർക്കാർ അനങ്ങുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
കിറ്റ് ഒന്നിന് 7 രൂപയാണ് വ്യാപാരികൾക്ക് കമ്മിഷൻ പറഞ്ഞിരുന്നത്. എന്നാൽ ആദ്യ മാസത്തെ വിതരണത്തിനു ശേഷം ഇത് 5 രൂപയാക്കി. ഒരു വർഷത്തോളമായി കമ്മിഷൻ കുടിശികയാണ്. സപ്ലൈകോ എത്തിക്കുന്ന കിറ്റുകളുടെ ലോഡിംഗ് കൂലി സർക്കാരാണ് നൽകുന്നത്. എന്നാൽ കിറ്റ് സൂക്ഷിക്കാനും വിതരണത്തിനുമായി കടമുറികൾ വാടകയ്ക്ക് എടുത്ത വ്യാപാരികളുണ്ട്. കമ്മിഷൻ മുടങ്ങില്ലെന്ന പ്രതീക്ഷയിൽ ഇതൊക്കെ ചെയ്ത പലരും കടക്കെണിയിലായി. എന്നാൽ, കമ്മിഷൻ തുക സ്പെഷ്യൽ അരി എടുക്കുമ്പോൾ നൽകേണ്ട തുകയിൽ ഇളവ് ചെയ്താൽ മതിയെന്നും വ്യാപാരികളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
മറന്നു, സ്വന്തം സുരക്ഷ
കൊവിഡ് കാലം വല്ലാത്ത പ്രതിസന്ധിയായപ്പോൾ നാടിന് ആശ്വാസം പകർന്നത് റേഷൻ കടകൾ വഴിയുള്ള കിറ്റുകളായിരുന്നു. സാമൂഹിക അകലം പാലിച്ച് കിറ്റുകൾ വിതരണം ചെയ്യാൻ റേഷൻ കടക്കാർ സജ്ജരായി. പലരും സ്വന്തം സുരക്ഷപോലും മറന്നു. കാർഡുടമയുടെ കൈവിരൽ ഇ പോസ് മെഷീനിൽ പതിച്ച ശേഷം കിറ്റ് എടുത്തു നൽകുകയെന്നത് റേഷൻ കടക്കാരെ സംബന്ധിച്ചടത്തോളം അധിക ജോലിയായി. ഇതിനിടെ കിലോക്കണക്കിന് അരി തൂക്കി നൽകുകയും വേണം. ഒരു കടയിൽ മാസം കുറഞ്ഞത് 500 കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.
റേഷൻ ഗദ്ഗദം!
കിറ്റ് സൂക്ഷിക്കാൻ പ്രത്യേക മുറികൾ കണ്ടെത്തേണ്ടിവന്നു
മുറികൾക്ക് 2000- 5000 രൂപ വരെ മാസവാടക
കിറ്റ് എടുത്ത് നൽകാൻ കൂലിക്ക് ആളെ നിറുത്തേണ്ടിവന്നു
ഇവർക്ക് നൽകാൻ ദിവസം ഒരു തുക മാറ്റിവയ്ക്കണം
......................................
12: കിറ്റ് വിതരണം ചെയ്ത മാസങ്ങൾ
2: കമ്മിഷൻ പൂർണമായി ലഭിച്ച മാസങ്ങൾ
......................................
₹ 5: ഒരു കിറ്റിന് നിലവിലെ കമ്മിഷൻ
..................................
റേഷൻ വ്യാപാരികൾ ഭക്ഷ്യകിറ്റിലെ കമ്മിഷൻ തുക ലഭിക്കാത്തിനാൽ സാമ്പത്തിക ബാദ്ധ്യതയിലാണ്. തുക അടിയന്തരമായി വിതരണം ചെയ്യണം. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്
(കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോ.ഭാരവാഹികൾ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |