അമ്പലപ്പുഴ : ദേശീയപാതയിൽ പുറക്കാട് പുത്തൻനടയിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുറക്കാട് ജുമാ മസ്ജിദിലെ പരികർമ്മി പുറക്കാട് മാളിയേക്കൽ സൈഫുദ്ദീൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനത്തിനിടെ മതിൽ ഇടിഞ്ഞ് ആലപ്പുഴ ഫയർഫോഴ്സിലെ ഡ്രൈവർ അറവുകാട് ചെട്ടിക്കാപറമ്പിൽ സുമേഷിന് (28) പരിക്കേറ്റു.
തെക്കു ഭാഗത്തേക്ക് ഹോളോബ്രിക്സുമായി പോയ ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് വലതു വശത്തേക്ക് വെട്ടിത്തിരിയുകയായിരുന്നു. ഈ ഭാഗത്തു കൂടി വടക്കോട്ടു സൈക്കിളിൽ വരികയായിരുന്ന സൈഫുദ്ദീനെ ഇടിച്ചിഴച്ച ലോറി വൈദ്യുത പോസ്റ്റിനരികിലൂടെ തൊട്ടടുത്ത വീടിനു സമീപത്തെ തെങ്ങിൽ ഇടിച്ചു നിന്നു. രണ്ടു കാലുകളും ലോറിയുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ രക്ഷാപ്രവർത്തനം വൈകി. അമ്പലപ്പുഴ എസ്.ഐ ബിജുവിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ, തകഴി, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിൽ സൈഫുദ്ദീനെ പുറത്തെടുത്ത് ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫയർഫോഴ്സ് ഡ്രൈവർ സുമേഷ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്.
സൈഫുദ്ദീൻ പുന്തല തൈക്കാവിൽ പൊതിച്ചോറു കൊടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. ലോറി ഇടിച്ച തെങ്ങ് ചരിഞ്ഞ് പോസ്റ്റിൽ തട്ടി പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. സൈഫുദ്ദീന്റെ മൃതദേഹം മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ഷരീഫ. മക്കൾ: ബാദിഷ, ബദറുദ്ദീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |