ആലപ്പുഴ: മാസം തോറും പത്താം തീയതിക്കുള്ളിൽ ട്യൂഷൻ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്കൂളുകൾ പഠനാവകാശം നിഷേധിക്കുന്നതായി പരാതി. നഗരത്തിലെ എയ്ഡഡ് യു.പി സ്കൂൾ അടക്കമുള്ള വിദ്യാലയങ്ങളാണ് മുന്നറിയിപ്പ് പോലും നൽകാതെ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പുറത്താക്കിയത്. ഇംഗ്ളീഷ് മീഡിയം ക്ളാസുകളിലാണ് എയ്ഡഡ് സ്കൂളുീൾ ഫീസ് ഈടാക്കുന്നത്.
കൊവിഡിന്റെ ആദ്യ സീസണായിരുന്ന കഴിഞ്ഞ വർഷവും ഫീസ് കുടിശിക വരുത്തുന്നതിന്റെ പേരിൽ പല സ്കൂളുകളും കുട്ടികൾക്ക് ക്ലാസിന്റെ ലിങ്ക് അയക്കാതിരിക്കുകയും, വാട്സപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പരാതികൾ വ്യാപകമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ അധികൃതരെയും, രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് കേവലം രണ്ട് മാസം മാത്രം പിന്നിടുമ്പോഴാണ് കുട്ടികളെ പുറത്താക്കുന്ന നടപടി വീണ്ടും ആരംഭിച്ചത്. നഗരത്തിലെ പേരുകേട്ട എയ്ഡഡ് യു.പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പഠനത്തിനുള്ള ലിങ്ക് ലഭിക്കാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ മാത്രമാണ് ഫീസ് കുടിശികയുള്ളതിനാൽ കുട്ടിയെ പുറത്താക്കിയ വിവരം സ്കൂൾ അധികൃതർ പറയുന്നത്. കൊവിഡ് പ്രതിസന്ധി മൂലം വരുമാനത്തിൽ ഇടിവുള്ള കാലത്ത് ഇളവുകൾ നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയാറാവാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.
വരുമാനക്കുറവ് മൂലം ഫീസ് അടവ് മുടങ്ങി രക്ഷിതാക്കൾ
ക്ലാസിന്റെ ഓൺലൈൻ ലിങ്ക് കുടിശികക്കാർക്ക് അയക്കില്ല
വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കും
മുന്നറിയിപ്പില്ലാതെ നടപടി
ശമ്പളം കൊടുക്കാൻ മാർഗമില്ലെന്ന് സ്കൂൾ അധികൃതർ
കുട്ടികളുടെ ഫീസിൽ നിന്ന് അദ്ധ്യാപകരുടെ ശമ്പളം അടക്കം നൽകുന്ന സ്കൂളുകളാണ് ഫീസിന്റെ കാര്യത്തിൽ കടുംപിടുത്തം പിടിക്കുന്നത്. എന്നിരുന്നാലും വിദ്യാർത്ഥികളുടെ പഠനാവകാശം നിഷേധിക്കാൻ പാടില്ല. രേഖാമൂലം പരാതി ലഭിച്ചാൽ എ.ഇ.ഒയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടും
- റാണി, ഡി.ഇ.ഒ ആലപ്പുഴ
യാതൊരു അറിയിപ്പും നൽകാതെയാണ് കുട്ടിയ്ക്ക് ക്ലാസ് നിഷേധിക്കുന്നത്. മാസം തോറും 600 രൂപയാണ് ഫീസിനത്തിൽ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അടയ്ക്കുന്നത്. കുടിശിക അടയ്ക്കാൻ സാവകാശം പോലും നൽകാതെയാണ് നടപടി
- രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |