ഇന്നുമുതൽ രാമായണ ശീലുകളുയരും
ആലപ്പുഴ: ദുരിതനാളുകളെ രാമായണ താളുകളിലൂടെ മറികടക്കാൻ ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും ഒരുങ്ങി. ക്ഷേത്രങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് രാമായണ പാരായണം, ഗണപതിഹോമം, ഭഗവത് സേവ തുടങ്ങിയവ നടക്കും.
രാമായണ പാരായണം, പ്രശ്നോത്തരി തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളോടെയാണ് ഹൈന്ദവ സംഘടനകൾ ഇന്നു തുടങ്ങുന്ന രാമായണ മാസം ആചരിക്കുന്നത്. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ ഓൺലൈനാണ് മത്സരങ്ങൾ.
ശീവോതി വയ്ക്കൽ
പണ്ടു മുതൽ കർക്കിടകത്തിൽ എല്ലാവീടുകളിലും ശ്രീഭഗവതിയെ വരവേൽക്കാനായി ശീവോതി വയ്ക്കൽ ചടങ്ങ് നടത്താറുണ്ട്. പൂമുഖത്ത് വിളക്ക് വയ്ക്കും. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനുള്ള ചടങ്ങാണിത്. രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മംതൊട്ട് നാക്കില വച്ച് അതിൽ രാമായണം, കണ്ണാടി, കൺമഷി, കുങ്കുമം, തുളസി, വെറ്റില, അടക്ക എന്നിവ വയ്ക്കും. കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകിട്ടു മാത്രമേ മാറ്റുകയുള്ളൂ. രാത്രിയിൽ രാമായണം വായിക്കും.
വെളിനടൽ
ദശപുഷ്പങ്ങളായ നിലപ്പന, കൃഷ്ണക്രാന്തി, മുക്കുറ്റി, പൂവാങ്കുറുന്നില, ഉഴിഞ്ഞ, മോഷമി, കഞ്ഞുണ്ണി, തിരുതാളി, കറുക, ചെറൂള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി നടും.
മരുന്നു കഞ്ഞി
കർക്കടകം ശരീര പുഷ്ഠിക്കുള്ള ചികിത്സകൾക്ക് അനുയോജ്യമാണ്. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തിൽ പിടിക്കുമെന്നാണ് വിശ്വാസം. ദഹനശേഷി വർദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സഹായിക്കും. ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനികൂർക്കയില, ചങ്ങലംപരണ്ട എന്നിവയാണ് കഞ്ഞിയിലെ ഔഷധച്ചേരുവകൾ.
ഇല മഹിമ
പത്തിലക്കാലമെന്നും കർക്കിടകത്തിന് പേരുണ്ട്. പകർച്ച വ്യാധികളും വാതരോഗങ്ങളുമെല്ലാം ഭീഷണി ഉയർത്തുന്ന കർക്കടകത്തിന്റെ മറുകര താണ്ടാൻ പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഇലക്കറികൾ. ഔഷധ ശേഖരമുള്ള താള്, തകര, ചീര, മത്തൻ, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നിവയാണ് പത്തിലകൾ. കാത്സ്യം, ഫോസ്ഫറസ് , ഇരുമ്പ്, നാരുകൾ, മാംസ്യം, റൈബോഫ്ളേവിൻ, തയാമിൻ, ഫോസ്ഫറസ്, വൈറ്റമിൻ ബി 6, സി, പൊട്ടാസ്യം, നിയാസിൻ, മാംഗനീസ്, കോപ്പർ എന്നിവയാണ് പത്തിലകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |