കുട്ടനാട്: കർഷകർക്ക് ഇനി തങ്ങളുടെ ഇഷ്ടപ്രകാരം വിത്തുകൾ തിരഞ്ഞെടുക്കാം. സംസ്ഥാന സീഡ് ഡവലപ്പ്‌മെന്റ് അതോറിട്ടിയുടെ വിത്തുകൾ മാത്രമെ കൃഷിക്ക് ഉപയോഗിക്കാവു എന്ന ചില കൃഷിവകുപ്പ് ജീവനക്കാരുടെ നിർദ്ദേശം കർഷകരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി പി. പ്രസാദ് ഇടപെട്ടതാണ് കർഷകർക്ക് ആശ്വാസമാകുന്നത്.
കൃഷിക്ക് ഇനി ഏത് വിത്ത്‌വേണമെങ്കിലും പേടികൂടാതെ ഇവർക്ക് ഉപയോഗിക്കാമെന്നുവന്നതോടെ വളരെ നാളുകളായി ഈമേഖലയിൽ നിന്നുവരുന്ന പ്രധാന ആശങ്കകളിലൊന്നിനാണ് വിരാമമായത്.
കൃഷിവകുപ്പ് ജീവനക്കാരുടെ നിർദ്ദേശം അടുത്തിടെ സി പി ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പരാതിയായി നൽകുകയും ആയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഏത് വിത്ത്‌വേണമെങ്കിലും കർകർക്ക് അവരുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർമാക്കും നൽകാൻ കൃഷി ഡയറക്ടറേറ്റിന് അദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു. കഴിഞ്ഞ 14ന് ഉത്തരവ് ഇറങ്ങുകയും ചെയ്തു.
തർക്കങ്ങൾക്ക് വിരാമം
കഴിഞ്ഞ കുറേ നാളുകളായി ഈ പ്രശ്നത്തെ ചൊല്ലി കർഷകരും കൃഷി ഓഫീസർമാരും തമ്മിൽ മിക്ക ഓഫീസുകളിലും തർക്കങ്ങൾ അരങ്ങേറിയിരുന്നു. വകുപ്പ് തല ഈ നടപടിക്കെതിരെ നേരത്തെയും ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും പല കൃഷി ഓഫീസർമാരും അത്‌വേണ്ടത്ര ഗൗരവത്തിലെടുക്കാൻ തയ്യാറാകാതെ ഇതേ വിത്തുതന്നെ ഉപയോഗിക്കണമെന്ന കടുംപിടുത്തം നടത്തുകയും സബ്സിഡി ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ നൽകില്ലെന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചിരുന്നതായും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |