ദുരന്ത നിവാരണത്തിനായി 750 കോടിയുടെ പദ്ധതി തയ്യാറാക്കി ബോർഡിന് നൽകി
ആലപ്പുഴ : മഴ കടുത്തതോടെ സുരക്ഷാ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി അധികൃതർ. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകരാനും ഇടിമിന്നലിൽ വീടുകളിലെയടക്കം വൈദ്യുതോപകരണങ്ങൾ നശിക്കാനുമുള്ള സാദ്ധ്യത വളരെകൂടുതലാണ്. കഴിഞ്ഞ മഴയിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതോടൊപ്പം നാലുദിവസം ജില്ല ഇരുട്ടിലാവുകയും ചെയ്തിരുന്നു.
പ്രളയകാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാനുതകുന്ന രീതിയുള്ള പദ്ധതി തയ്യാറാക്കി ജില്ലയിലെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബോർഡിന് സമർപ്പിച്ചു. പദ്ധതി നടപ്പാക്കാൻ 750 കോടി രൂപ വേണ്ടിവരും. ബോർഡ് അംഗീകരിച്ച് അനുമതി നൽകിയാൽ അടുത്തഘട്ടത്തിൽ സെൻട്രൽ ബോർഡിന് പദ്ധതി കൈമാറും. നൂതന ടെക്നോളജിയും മഴയത്ത് നശിച്ച് പോകാത്ത ഉപകരണങ്ങളുമാണ് ഇതിനായി ഉപയോഗിക്കുക. വൈദ്യുതി കമ്പി മാറ്റി കേബിൾ രീതിയിലാക്കും. മഴയത്ത് തകർന്ന് പോകാത്ത സ്പൺബോൾ (കോൺക്രീറ്റ്) പോസ്റ്റുകൾ സ്ഥാപിക്കും. കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പുതിയ മാർഗം വിജയം കാണുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മഴക്കാലത്ത് ശ്രദ്ധിക്കുക
മെയിൻ സ്വിച്ചിനോട് അനുബന്ധിച്ച് എർത്ത് ലീക്കേജ് സർക്യൂട്ട് സ്ഥാപിക്കണം.
ഇടവേളകളിൽ ഇവയുടെ ട്രിപ്പിംഗ് സ്വിച്ച് പ്രവർത്തിപ്പിച്ച് കാര്യക്ഷമത പരിശോധിക്കണം.
വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പുതോട്ടികളോ ഉപയോഗിക്കരുത്.
ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യരുത്.
തീപിടിത്തമുണ്ടായാൽ വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം ഒഴിക്കാൻ പാടില്ല.
വൈദ്യുതി ലൈനിനടിയിലൂടെ ഉയരത്തിൽ സാധനങ്ങൾ കയറ്റിയ വാഹനങ്ങൾ കടന്നുപോകരുത്.
വസ്ത്രങ്ങൾ ഉണക്കാൻ വൈദ്യുതിപോസ്റ്റിൽ വയറോ കയറോ കെട്ടരുത്
'' ജില്ലയിൽ കെ.എസ്.ഇ.ബി മഴക്കാല മുന്നൊരുക്കങ്ങൾ തുടങ്ങി. ദുരന്തനിവാരണം മുന്നിൽ കണ്ട് 750 കോടി രൂപയുടെ പദ്ധതി ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഇതിനുള്ള അനുമതി ലഭ്യമായിട്ടില്ല.
(മനോജ്, എക്സിക്യൂട്ടീവ് എൻജിനിയർ,കെ.എസ്.ഇ.ബി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |