ആലപ്പുഴ: അഭിഭാഷക സിസി സേവ്യറുടെ യോഗ്യത സംബന്ധിച്ച വിവാദത്തിൽ ആലപ്പുഴ ബാർ അസോസിയേഷനിൽ ചേരിതിരിവ്. തിരഞ്ഞെടുപ്പിലൂടെ അസോസിയേഷൻ ഭാരവാഹിത്വത്തിലെത്തിയ സിസിക്ക് അംഗത്വം ലഭിച്ചത് സംബന്ധിച്ചാണ് ഭിന്നസ്വരം. ഏതെങ്കിലും ബാർ കൗൺസിലിൽ അംഗമല്ലാത്തയാൾക്ക് ബാർ അസോസിയേഷനിൽ അംഗത്വം ലഭിക്കുന്നതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത്.
അസോസിയേഷൻ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്ന വിമർശനം ഉയർന്നതോടെ, തങ്ങളുടെ ഭരണകാലത്തല്ല സിസിക്ക് അംഗത്വം നൽകിയതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ജയകുമാർ പറഞ്ഞു. സിസിയുടെ യോഗ്യതകൾ സ്ഥിരീകരിക്കത്തക യാതൊരു രേഖകളും അസോസിയേഷന്റെ ഫയലിൽ ഇല്ല. 2018 മുതൽ ആലപ്പുഴ കോടതിയിൽ കേസുകൾക്ക് സ്ഥിരം എത്തിയിരുന്ന സിസി സേവ്യറിനെ കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകർ പറയുന്നു. കാര്യപ്രാപ്തയും മിടുക്കിയുമായ അഭിഭാഷകയെന്ന പേര് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമ്പാദിച്ചു. ഇത് തന്നെയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലൈബ്രേറിയൻ സ്ഥാനത്തേക്ക് 220 ൽ 212 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സഹായിച്ചത്. സിസിയുടെ ബാച്ചുകാരായ ആരും തന്നെ ഇക്കാലയളവിൽ ആലപ്പുഴ കോടതിയിൽ ജോലി ചെയ്തില്ലെന്നത് കള്ളത്തരം തുടരാൻ സഹായകമായി. കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വിലാസത്തിൽ ഊമക്കത്ത് വന്നതോടെയാണ് സിസിയെ കുറിച്ച് അന്വേഷണം നടത്തിയതും വിശദീകരണം ആവശ്യപ്പെട്ടതും. വ്യാജ എൻറോൾമെന്റ് നമ്പർ നൽകിയാണ് പ്രവർത്തിച്ചതെന്ന് വ്യക്തമായതോടെ സ്വാഭാവികമായി സിസിയുടെ അംഗത്വം റദ്ദായി.
...................................
ഏതെങ്കിലും ബാർ കൗൺസിലിൽ അംഗമല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് അസോസിയേഷനിൽ അംഗമാകാൻ സാധിക്കുന്നത്? വ്യാജ രേഖകൾ സമർപ്പിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു എന്നു വേണം കരുതാൻ
അഡ്വ. സുദർശനകുമാർ, ബാർ കൗൺസിൽ അംഗം
.......................
മുൻ ഭരണസമിതിയുടെ കാലത്താണ് സിസിക്ക് അംഗത്വം നൽകിയത്. ബാർ കൗൺസിൽ നൽകുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകാറുള്ളത്. അതിൽ വിശദമായ പരിശോധന അക്കാലയളവിൽ നടന്നുകാണില്ല
അഡ്വ. ജയകുമാർ, ജില്ലാ പ്രസിഡന്റ്, ബാർ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |