ആലപ്പുഴ : ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ കണ്ണൂർ മാടായി പഞ്ചായത്ത് 14ാം വാർഡിൽ പുതിയങ്ങാടി സീവ്യൂവിൽ പി.സി.ഷക്കീലിനെതിരെ (40) കൂടുതൽ പരാതിക്കാർ രംഗത്തെത്തി. സംസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ ചിട്ടി കമ്പനിയിൽ നിന്ന് 50 ലക്ഷവും തലശേരി സ്വദേശിയിൽ നിന്ന് 30 ലക്ഷവും കാഞ്ഞിരപ്പള്ളി സ്വദേശിയിൽ നിന്ന് 19 ലക്ഷം രൂപയും തട്ടിയതായി വിവരം ലഭിച്ചെന്ന് ഡി.സി.ബി.ആർ ഡിവൈ.എസ്.പി എസ്.വിദ്യാധരൻ പറഞ്ഞു.
ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഷക്കീൽ ഭീഷണിപ്പെടുത്തിയതിനാൽ സ്വകാര്യ വ്യക്തികളിൽ പലരും ഇതുവരെ പൊലീസിൽ പരാതി നൽകിയിരുന്നില്ല. സ്പെഷ്യാലിറ്റി ആശുപത്രി നടത്തുന്ന ഡോക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചു.
ഷക്കീൽ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് തട്ടിപ്പിന് ഇരയായ പലരും പരാതിയുമായി സമീപിക്കുന്നുണ്ട്. ഇയാളുടെ വീടും താമസസ്ഥലവും പരിശോധിച്ചതിൽ വിവാദ മത പ്രഭാഷകനും എൻ.ഐ.എ കേസിൽ പ്രതിയുമായ സക്കീർ നായിക്കിന്റെ പ്രഭാഷണത്തിന്റെ സിഡികളുടെ ശേഖരവും കണ്ടെടുത്തു. നിരവധി ആളുകളുടെ ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അമിത വേഗതയിൽ വാഹനം ഒാടിച്ചതിന് പിഴയിട്ടിട്ടുള്ള 186 നോട്ടീസുകൾ ഇയാളുടെ വീട് പരിശോധിച്ചപ്പോൾ കണ്ടെത്തി. എന്നാൽ ഇതിൽ ഒന്നും പിഴ അടച്ചിട്ടില്ല. വ്യവസായം തുടങ്ങാനെന്ന വ്യാജേന മാരാരിക്കുളം കളിത്തട്ടിനു സമീപം റിട്ട.അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ കൃഷ്ണക്കുറുപ്പിന്റെ 50 സെന്റ് ഭൂമി അദ്ദേഹം അറിയാതെ വിറ്റ് 75 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ കേസിലാണ് 14 വർഷത്തിന് ശേഷം ഷക്കീൽ കഴിഞ്ഞദിവസം പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |