മുന്നറിയിപ്പുമായി പൊലീസ്
ആലപ്പുഴ: സംസ്ഥാനത്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിനും സ്ത്രീപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും അടക്കം വ്യാജ പ്രൊഫൈലുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ.
വിദ്യാർത്ഥികളുടെ ഫേസ് ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിക്കണമെന്ന് നിയമപാലകർ ഓർമ്മിപ്പിക്കുന്നു. സാമ്പത്തിക നഷ്ടം മുതൽ പീഡനങ്ങൾ വരെ നീളുന്ന കുരുക്കുകൾക്ക് പലപ്പോഴും കാരണമാകുന്നത് ഇത്തരം വ്യാജ പ്രൊഫൈലുകളാണ്. പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾക്ക് മറുപടി നൽകുന്നതാണ് കെണിയിൽ വീഴ്ത്തുന്നത്. കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുമ്പോഴേക്കും മാനഹാനി ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നതാണ് തട്ടിപ്പുകാർക്ക് തുണയാകുന്നത്.
കൂട്ടുകൂടാൻ ഫേക്ക് അക്കൗണ്ട്
ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാരും പുരുഷ അക്കൗണ്ടിൽ കൂടുതലും സ്ത്രീകളുമാണെങ്കിൽ വ്യാജ അക്കൗണ്ടാകാനാണ് സാദ്ധ്യത. ജനനതീയതി, ജോലി, പഠനവിവരങ്ങൾ തുടങ്ങിയവ ഗൗരവമല്ലാത്ത രീതിയിൽ മറുപടി നൽകിയിരിക്കുന്നതും ശ്രദ്ധിക്കണം.
പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി നൽകിയിട്ടുണ്ടെങ്കിൽ തട്ടിപ്പിലേക്കുള്ള വഴിയാണ് തുറന്നിട്ടിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ആകെ ഒരു പ്രൊഫൈൽ ചിത്രം മാത്രമെങ്കിൽ വ്യാജനാകാം
2. സിനിമാ താരങ്ങളുടെ ചിത്രം ഉപയോഗിക്കുന്നവർ
3. ഇത്തരം പ്രൊഫൈലിൽ കൂടുതലും സെലിബ്രിറ്റികളുടെ ചിത്രങ്ങളായിരിക്കും
4. സ്റ്റാറ്റസ് അപ്പ്ഡേറ്റ് ചെയ്യാത്തവരെ സൂക്ഷിക്കുക
5. പോസ്റ്റും കമന്റും ചെയ്യാതിരിക്കുന്നത് ശ്രദ്ധിക്കണം
6. സുഹൃത്തുക്കളുടെ എണ്ണം മാത്രം വർദ്ധിപ്പിക്കുന്നവരും തട്ടിപ്പുകാർ
''
പരിചയമില്ലാത്തവരുടെ സൗഹൃദ അപേക്ഷ സ്വീകരിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം. തമാശയ്ക്ക് തുടങ്ങുന്ന ചാറ്റുകൾ ചതിയിൽപ്പെടുത്താം.
പൊലീസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |